ജയസൂര്യയ്ക്ക് ഉമ്മ നൽകണമെന്ന് തോന്നി : എം. പത്മകുമാർ .

ഞാന്‍ എന്റെ ആദ്യസിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച സമയത്ത്‌ എന്റെ സുഹൃത്ത്, മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍, ഒപ്പം ആ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ രഞ്ജിത്ത് പറഞ്ഞ ഒരു കാര്യമുണ്ട് :മലയാള സിനിമക്ക് സംവിധായക ദാരിദ്ര്യം ഒട്ടും തന്നെ ഇല്ല, സിനിമകളുടെ എണ്ണം കൊണ്ടും നമ്മൾ വളരെ അധികം സമ്പന്നരാണ്‌.. അപ്പോൾ ഒരു പുതിയ സംവിധായകൻ വരുമ്പോള്‍ പുതിയ എന്തെങ്കിലും കൊണ്ടുവരണം.. അല്ലെങ്കില്‍ സമൂഹത്തിന്‌ നല്‍കാന്‍ നന്മയുടെ ഒരു നല്ല സന്ദേശം എങ്കിലും അതിൽ ഉണ്ടാവണം.. അങ്ങനെയാണ് "അമ്മക്കിളിക്കൂട്" എന്ന ആശയവും സിനിമയും ഉണ്ടാവുന്നത്.. 

Prajesh Sen എന്ന സംവിധായകന്‍ തന്റെ സിനിമ ആലോചിക്കുമ്പോഴും രഞ്ജി എന്നോട് പറഞ്ഞ ആ ആശയങ്ങള്‍ അയാളുടെ ഹൃദയത്തിലൂടെ കടന്ന് പോയിരിക്കണം.. അതുകൊണ്ട് തന്നെ ആവണം "ക്യാപ്റ്റന്‍" പോലെ, ഇപ്പോൾ "വെള്ളം" പോലെ ഒക്കെ ഉള്ള ചിത്രങ്ങൾ ചെയ്യാന്‍ Prajeshന് സാധിക്കുന്നതും...നിറഞ്ഞ സദസ്സില്‍ (തിയേറ്ററില്‍ അനുവദിക്കപ്പെട്ട) ഇന്ന്‌ "വെള്ളം" കണ്ട് ഇറങ്ങുമ്പോള്‍ ഈ സംവിധായകന്റെ സുഹൃത്തുക്കളില്‍ ഒരാളാണ് ഞാനും എന്ന അഭിമാനം എനിക്കു തോന്നി. 

ജയസൂര്യയെ കെട്ടിപ്പിടിച്ച് ഒന്ന് ഉമ്മ വെക്കണം എന്ന് തോന്നി.. ഇത് ഒരായിരം മുരളിമാരുടെ മാത്രം കഥയല്ല, അത്രയും സുനിതമാരുടെയും കഥയാണ് എന്ന്‌ തോന്നി.. അയത്നലളിതമായി സുനിതയെ അവതരിപ്പിച്ച സംയുക്ത മേനോൻ അടക്കമുള്ള എല്ലാ അഭിനേതാക്കളേയും സിനിമക്ക് ഒപ്പം നിന്ന എല്ലാവരെയും ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കണം എന്നും തോന്നി... ഇരുള്‍ നീങ്ങി സിനിമ അതിന്റെ വെള്ളിവെളിച്ചത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ നമ്മുടെ പ്രതീക്ഷകള്‍ മാനംമുട്ടെയാണ്..ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വലിയൊരു കൈത്താങ്ങ് ആവട്ടെ "വെള്ള" ത്തിന്റെ ഈ മഹനീയ വിജയവും...

എം. പത്മകുമാർ 
( സംവിധായകൻ ) 

No comments:

Powered by Blogger.