ദേശീയ ചലച്ചിത്ര അവാർഡിൽ വിവിധ വിഭാഗങ്ങളിലായി പതിനേഴ് മലയാള ചിത്രങ്ങൾ പരിഗണനയിൽ .



2019ലെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാളത്തില്‍ നിന്നും പതിനേഴ് ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളിലായി പരിഗണനയിൽ എന്ന് അറിയുന്നു. 

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം, റഷീദ് പാറക്കല്‍ സംവിധാനം ചെയ്ത സമീര്‍, ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍ എന്നിവര്‍ സംവിധാനം ചെയ്ത വാസന്തി, അനുരാജ് മനോഹറിന്റെ ഇഷ്‌ക്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്, ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍, മധു സി. നാരായണന്റെ കുമ്പളങ്ങി നെറ്റ്‌സ്, ആഷിക് അബുവിന്റെ വൈറസ് തുടങ്ങിയ ചിത്രങ്ങളാണ് അന്തിമ റൗണ്ടിലെത്തിയിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്കായുള്ള ജൂറിയാണ് സമീര്‍, വാസന്തി, ഇഷ്ഖ്, വൈറസ് തുടങ്ങിയ ചിത്രങ്ങളും ദേശീയ ജൂറിയുടെ പരിഗണനക്ക് അയച്ചിരിക്കുന്നത്.
 

അഞ്ച് പ്രദേശിക ജൂറികളാണ് ആദ്യഘട്ടത്തില്‍ സിനിമകള്‍ കണ്ട് അന്തിമഘട്ടത്തിലേക്കുള്ള സിനിമകള്‍ സമര്‍പ്പിച്ചത്. ദേശീയ ജൂറി അംഗങ്ങളുടെ കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. 

മാർച്ച് ആദ്യമാകും പുരസ്‌കാര പ്രഖ്യാപനം. വിവിധ ഭാഷകളിൽ നിന്നായി എത്തിയ നൂറിലേറെ ചിത്രങ്ങൾ അവാർഡ് നിർണയത്തിനായി അടുത്ത മാസം ജൂറി അംഗങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കും.

 ഒത്ത സെരുപ്പ് സൈസ് 7 എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്‌നടന്‍ പാര്‍ഥിപന്‍ മികച്ച നടനുള്ള മത്സരത്തിലുണ്ടെന്നും സൂചനകളുണ്ട്.
മികച്ച സംവിധായകന്‍, കലാ സംവിധായകന്‍, വസ്ത്രാലങ്കാരം തുടങ്ങിയ പുരസ്‌കാര വിഭാഗങ്ങളിലേയ്ക്ക് 'മരയ്ക്കാര്‍' പരിഗണിക്കപ്പെടുമെന്നാണ് സൂചന. 
 

No comments:

Powered by Blogger.