"മുക്കത്തെ പെണ്ണെ" ക്ക് ശേഷം വീണ്ടും മഖ്‌ബൂൽ; സൂപ്പർ ഡ്യൂപ്പർ മ്യൂസിക്കിന്റെ ലേബലിൽ പുതിയ ഗാനം പുറത്ത്
https://youtu.be/2nSjgSQ3qbo?si=hSLtve3SLevuBeDd
പത്ത് വർഷങ്ങൾക്ക് മുൻപ് മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ 'എന്ന് നിന്റെ മൊയ്‌ദീൻ' എന്ന ചിത്രത്തിലെ "മുക്കത്തെ പെണ്ണെ" എന്ന ഗാനത്തിന് ശേഷം മഖ്‌ബൂൽ എന്ന മുഹമ്മദ് മഖ്‌ബൂൽ മൻസൂർ വീണ്ടുമെത്തുന്നു. കേരളത്തിന്റെ സ്വന്തം പുതിയ മ്യൂസിക് ലേബൽ ആയ സൂപ്പർ ഡ്യൂപ്പർ അവതരിപ്പിക്കുന്ന മഖ്‌ബൂലിന്റെ ഏറ്റവും പുതിയ ഗാനം "മതി" വാലെന്റൈൻ സ് ഡേ സ്പെഷ്യൽ ആയി റിലീസ് ചെയ്തു. ഈ ഗാനത്തിന് വരികൾ രചിച്ച്, സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നത് മഖ്‌ബൂൽ തന്നെയാണ്. ഗാനത്തിന്റെ മ്യൂസിക് പ്രൊഡക്ഷൻ, മ്യൂസിക് അറെഞ്ച്മെന്റ് എല്ലാം നിർവഹിച്ചതും മഖ്‌ബൂലാണ്. ഗസൽ സ്റ്റൈലിൽ ചിട്ടപ്പെടുത്തിയ ഒരു മലയാളം സൂഫി- ഖവാലി ഗാനമായാണ് "മതി" ഒരുക്കിയിരിക്കുന്നത്. പ്രണയം ആഘോഷിക്കപ്പെടുന്ന വാലെന്റൈൻസ് ദിവസത്തിൽ പുറത്തു വന്ന ഈ ഗാനം, മഹത്തായ പ്രണയത്തിന്റെ തീമിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിൽ ഒറിജിനൽ മ്യൂസിക് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ പുതിയ മ്യൂസിക് ലേബൽ ആണ് സൂപ്പർ ഡ്യൂപ്പർ മ്യൂസിക്. പുതിയ സംഗീത പ്രതിഭകളെ കണ്ടെത്താനും, അവർക്ക് പുത്തൻ ഒറിജിനൽ സംഗീതം ഉണ്ടാക്കാനുള്ള പിന്തുണ നൽകുക എന്ന ആശയത്തോടെയുമാണ് ഈ ലേബൽ പ്രവർത്തിക്കുന്നത്. കവർ സോങ്ങുകളുടെ അതിപ്രസരത്തിൽ, ഒറിജിനൽ സംഗീതം ഇല്ലാതെയാവുന്ന സാഹചര്യത്തിൽ, അത് തിരിച്ചു കൊണ്ട് വരിക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെയാണ് സൂപ്പർ ഡ്യൂപ്പർ മ്യൂസിക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇവർക്ക് വേണ്ടി മഖ്‌ബൂൽ ഒരുക്കുന്ന ഒരു സംഗീത ആൽബത്തിലെ ആദ്യ ഗാനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന "മതി" എന്ന മനോഹരമായ മെലഡി.
നിലവിലെ ട്രെൻഡിനൊപ്പം സഞ്ചരിക്കുക എന്നതിലുപരി, ഏറ്റവും നൈസർഗ്ഗികവും സ്വാഭാവികവുമായ രീതിയിൽ ഒറിജിനൽ സംഗീതം ഉണ്ടാക്കുക എന്നതാണ് ഇവർ ആഗ്രഹിക്കുന്നത്. അതിൽ നാടൻ പാട്ടുകളും ഹിപ് ഹോപ്പും ഹാർഡ് റോക്കും ഭക്തി ഗാനങ്ങളും സൂഫി- ഖവാലി ഗാനങ്ങളും ഇലക്ട്രോണിക് ഡാൻസ് മ്യൂസിക്കും എല്ലാം ഉൾപ്പെടുത്തി, ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിൽ മലയാള സംഗീത ശാഖയെ തളച്ചിടാതെ, കൂടുതൽ വിപുലീകരിക്കുക എന്നതാണ് ഇവർ വിഭാവനം ചെയ്യുന്ന ആശയം. ഒരു പ്രത്യേക കാലത്ത് മാത്രം നിലനിൽക്കുന്ന ട്രെൻഡിങ് ഗാനങ്ങൾക്ക് അപ്പുറമായി, കാലാതീതമായി ശ്രോതാക്കളുടെ മനസ്സിൽ ഇടം പിടിക്കുന്ന ഒറിജിനൽ സംഗീതമാണ് ഇവർ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.

No comments: