ചരിത്ര നേട്ടവുമായി ഫെഫ്ക..!!!


 

ചരിത്ര നേട്ടവുമായി ഫെഫ്ക..!!!


കൊച്ചി : 2026 ഫെബ്രുവരി 9- മലയാള ചലച്ചിത്ര തൊഴിലാളി വർഗ്ഗ ചരിത്രത്തിലെ ഉജ്ജ്വലമായ മറ്റൊരു അധ്യായം കൂടി കുറിക്കപ്പെടുന്നു. 'പന്ത്രണ്ട് മണിക്കൂർ ജോലിസമയം' എന്ന ഫെഫ്കയുടെ ദീർഘകാല ആവശ്യം ഇന്ന് യാഥാർഥ്യ മാവുകയാണ്. 


ഫെഫ്കയുടെ  പ്രഖ്യാപിത ലക്‌ഷ്യം  അംഗീകരിച്ച് കരാറിൽ ഒപ്പിട്ട കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ നന്ദി അറിയിച്ചു.


ചുരുങ്ങിയ മുതൽമുടക്കിൽ സാങ്കേതികത്തികവും മികച്ച ഉള്ളടക്കവുമുള്ള ചിത്രങ്ങൾ ഒരുക്കി ലോകത്തിന്റെ കയ്യടി നേടുന്ന മലയാള സിനിമയുടെ വിജയഗാഥയിൽ, അനേകം ചലച്ചിത്ര തൊഴിലാളികളുടെ വിയർപ്പുണ്ട്‌ . 


ഷൂട്ടിംഗ് ആരംഭിച്ച് സംവിധായകൻ 'പാക്കപ്പ്' പറയുന്നത് വരെ നീളുന്ന ക്രമരഹിതമായ ജോലി സമയമായിരുന്നു ആദ്യ കാലങ്ങളിലെ കോൾഷീറ്റ്‌ . എന്നാൽ, 2008-ൽ മലയാള ചലച്ചിത്ര പ്രവർത്തകരുടെ ട്രേഡ് യൂണിയനായി ഫെഫ്ക നിലവിൽ വന്നതോടെയാണ് രാത്രി ചിത്രീകരണത്തിന്  തൊഴിലാളികൾക്ക് അധിക വേതനം നൽകണമെന്ന ആവശ്യമുയർന്നത്‌ . നിർമ്മാതാക്കളുടെ സംഘടന ഫെഫ്കയുടെ ആവശ്യം അംഗീകരിച്ചതോടെ, പതിറ്റാണ്ടുകൾ നീണ്ട അന്യായമായ കീഴ്‌വഴക്കങ്ങൾ തിരുത്തപ്പെടുകയായിരുന്നു.


അംഗങ്ങൾക്ക് പ്രതിവർഷം 3 ലക്ഷം രൂപ വരെ ചികിത്സാ സഹായം നൽകുന്ന ഫെഫ്കയുടെ 'ആരോഗ്യ സുരക്ഷാ പദ്ധതി' ഇന്ത്യയിലെ മറ്റു ചലച്ചിത്ര സംഘടനകൾക്ക് തന്നെ മാതൃകയാണെന്ന് കമൽഹാസൻ നേരത്തെ അഭിനന്ദിച്ചിരുന്നു.


പുതിയ സമയക്രമം സിനിമാ മേഖലയിൽ കൂടുതൽ അച്ചടക്കവും ഗുണപരമായ മാറ്റങ്ങളും കൊണ്ടുവരുമെന്നാണ്  പ്രതീക്ഷിക്കുന്നത് . ഇന്ത്യയിലെ ചലച്ചിത്ര പ്രവർത്തകർക്കാകെ മാതൃകയാകുന്ന നേട്ടങ്ങൾ കൈവരിക്കുന്ന സംഘടന എന്ന നിലയിൽ, ഫെഫ്കയിലെ ഓരോ അംഗത്തിനും അഭിമാനിക്കാവുന്ന നിമിഷമാണിത്.

No comments:

Powered by Blogger.