മലയാള സിനിമാ രംഗത്ത് നിലവിലിരിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ചലച്ചിത്ര സംഘടനകളും ബന്ധപ്പെട്ട സ്ഥാപനങ്ങളും വ്യക്തികളും പങ്കെടുക്കുന്ന വിപുലമായ കോൺക്ലേവ് വിളിച്ച് ചേർക്കും : മന്ത്രി സജി ചെറിയാൻ.



മലയാള സിനിമാ രംഗത്ത് നിലവിലിരിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ചലച്ചിത്ര സംഘടനകളും ബന്ധപ്പെട്ട സ്ഥാപനങ്ങളും വ്യക്തികളും പങ്കെടുക്കുന്ന വിപുലമായ കോൺക്ലേവ്  വിളിച്ച് ചേർക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. 



കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആവിഷ്കരിച്ച് നടപ്പാക്കുന്ന വനിതകൾക്ക് ചലച്ചിത്ര രംഗത്ത് തൊഴിൽ പരിശീലനം നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര വ്യവസായ രംഗത്തിന്റെ അഭിവൃദ്ധിക്കായി എല്ലാവിധ പിന്തുണയും സഹകരണവും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ മേഖലകളിലേയും സ്ത്രീകളെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരിക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. സിനിമയുടെ എല്ലാ സാങ്കേതിക വിഭാഗങ്ങളിലും സ്ത്രീ സാന്നിധ്യം ഉറപ്പുവരുത്തുക, തൊഴിൽപരമായ അസമത്വം മാറ്റിയെടുക്കുക എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ ഉതകുന്ന പദ്ധതിയാണ് ചലച്ചിത്ര അക്കാദമിആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.




മാസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ലോഗോ മന്ത്രി സജി ചെറിയാൻ കെ.എസ്.എഫ്.ഡി.സി, എം.ഡി  എൻ. മായ ഐ.എഫ്.എസ്സിന് നൽകി പ്രകാശനം ചെയ്തു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ പദ്ധതിയുടെ ഭാഗമായി സിനിമകൾ സംവിധാനം ചെയ്ത  മിനി ഐ.ജി,  ശ്രുതി ശരണ്യം,  ഇന്ദുലക്ഷ്മി എന്നിവരെ മന്ത്രി ആദരിച്ചു. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ  പ്രേംകുമാർ, കേരള നോളേജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല, സംസ്ഥാന വനിതാ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ  ബിന്ദു വി.സി., കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ  - ജെൻഡർ .പ്രീത ജി. നായർ എന്നിവർ സംസാരിച്ചു.


കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ.കരുൺ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ സാംസ്കാരിക വകുപ്പ് സെക്രട്ടറി  മിനി ആന്റണി ഐ.എ.എസ് അവതരിപ്പിച്ച പദ്ധതി രൂപരേഖയുടെ അടിസ്ഥാനത്തിൽ നടന്ന ചർച്ചയിൽ ഫിലിം ചേംബർ ചെയർമാൻ  ജി.സുരേഷ് കുമാർ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട്എം.രഞ്ജിത്ത്, ഡബ്ല്യൂ.സി.സി. അംഗങ്ങളായ  ആശ അച്ചി ജോസഫ്,  ജീവ കെ ജെ, ഫെഫ്ക ഭാരവാഹി  സോഹൻ സീനുലാൽ, മാക്ടയുടെ സുരേഷ് ഉണ്ണിത്താൻ, ഛായാഗ്രാഹക  ഫൗസിയ ഫാത്തിമ, ഡോ.സജിത മഠത്തിൽ,  മിനി ഐ.ജി എന്നിവർ സംസാരിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി  സി. അജോയ് സ്വാഗതവും ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരൻ നന്ദിയും പറഞ്ഞു.


No comments:

Powered by Blogger.