ലിജിൻ ജോസ് പറയുന്നു.

പ്രീ-ഡിഗ്രീ ക്ക് ആലപ്പുഴ SD കോളേജിൽ  ചേർന്നപ്പോൾ ആദ്യം അന്വേഷിച്ചത് അവിടെ ഷൂട്ട് ചെയ്ത സിനിമകളെ കുറിച്ചാണ്. അങ്ങനെയാണ്  VHS ഇൽ   'ഈ കണ്ണി  കൂടി' എന്ന സിനിമ കാണുന്നതും  കെ.ജി ജോർജ് എന്ന പേര് ആദ്യം ശ്രദ്ധിക്കുന്നതും.  ബുദ്ധി ഉറക്കാത്ത പ്രായം ആയതിനാലാവും അതിനും മുന്നേ ദൂരദർശനിൽ  കണ്ട ആദാമിന്റെ വാരിയെല്ലും പഞ്ചവടിപ്പാക്കാലവും യാത്രയുടെ അന്ത്യവും  ഒക്കെ അപ്പോൾ ഒരു സംഭവമായി തോന്നിയിരുന്നില്ല.  'ഈ കണ്ണി  കൂടി' യിലൂടെ തുടങ്ങിയതാണ്  കെ.ജി ജോർജ് എന്ന സംവിധായകനോടുള്ള ഇഷ്ടം. സുഹൃത്തും സഹപാഠിയുമായ സൈജുവിന്റെ ചേട്ടന്റെ വീഡിയോ ലൈബ്രറിയിൽ ഉണ്ടായിരുന്ന എല്ലാ കെ.ജി ജോർജ് സിനിമകളും ഏതാനും ദിവസങ്ങൾക്കുള്ളിൽ കണ്ടു തീർത്തു. അതുവരെ കണ്ട സിനിമകളൊന്നും തരാത്ത എന്തോ ഒന്ന്  അവശേഷിപ്പിച്ചു ഓരോ കെ.ജി ജോർജ് സിനിമയും. സിനിമ പഠനത്തിനിടയിലും, സ്വന്തം സിനിമ എന്ന പരിശ്രമങ്ങൾക്കിടയിലും പിന്നീട് പല തവണ ആ സിനിമകൾ കണ്ടു. പ്രിയപ്പെട്ട പല ലോക സിനിമകൾക്കും, എണ്ണം പറഞ്ഞ സംവിധായകർക്കും ഒപ്പം നിൽക്കുന്നതല്ലേ  ഈ മനുഷ്യൻ്റെ സിനിമകൾ എന്ന് അഭിപ്രായങ്ങൾ പങ്കു വെക്കാവുന്നിടത്തൊക്കെ ചോദിച്ചു. പലരും അതെ എന്ന് നിസ്സംശയം പറഞ്ഞു.  പക്ഷെ മലയാളത്തിലെ മികച്ച സംവിധായകരുടെ പേരുകൾക്കൊപ്പം ഒരിക്കലും കെ.ജി ജോർജ് എന്ന പേരോ അദ്ദേഹത്തിന്റെ സിനിമകളോ എന്തുകൊണ്ടോ എവിടെയും പറയപ്പെട്ടില്ല, എഴുതപ്പെട്ടില്ല. 

2012 എന്റെ ആദ്യ സിനിമ ഫ്രൈഡേ റിലീസ് ചെയ്തു. നല്ല അഭിപ്രായം, IFFK സെലക്ഷൻ ഒക്കെ ഉണ്ടായി പക്ഷെ  'പ്രൊജക്റ്റ്' ഉണ്ടാക്കുന്നതിൽ അത്ര മിടുക്കില്ലാത്തതു കൊണ്ട് ഏകദേശം ഒരു വര്ഷം കഴിഞ്ഞിട്ടും  അടുത്ത സിനിമയുടെ കാര്യങ്ങൾ ഒന്നും തീരുമാനം ആവാതെ എറണാകുളത്തു കറങ്ങി തിരിയുന്ന സമയം. ഒരു ദിവസം മനോരമ പത്രത്തിന്റെ കൂടെ കിട്ടുന്ന മെട്രോ മനോരമയിൽ ജോർജ് സാറിന്റെ അര  പേജ്  ഇന്റർവ്യൂ. അവസാനത്തെ ചോദ്യം- അടുത്ത് കണ്ടതിൽ ഇഷ്ടപ്പെട്ട സിനിമ? ഉത്തരമായി രണ്ടു സിനിമകളുടെ  പേരുകൾ ഉണ്ടായിരുന്നു എന്നാണ് ഓർമ്മ  മറ്റേ സിനിമയുടെ പേര് ഇപ്പൊ ഓർമ്മയില്ല (ഉണ്ടെങ്കിലും പറയാൻ ഉദ്ദേശിക്കുന്നില്ല- ഇതിപ്പോ ഞാൻ എന്നെ പുകഴ്‌ത്താൻ എഴുതുന്നതാണല്ലോ, സൊ.) രണ്ടാമത്തേത് ലിജിൻ ജോസിന്റെ ഫ്രൈഡേ എന്നായിരുന്നു. നമുക്കിഷ്ടപ്പെട്ട ചില ആളുകൾ നമ്മൾ/ നമ്മൾ ചെയ്തത്  കൊള്ളാം  എന്ന് പറയുമ്പോ ഉള്ള ആ പ്രത്യേക സുഖം ഉണ്ടല്ലോ...അത് അപ്പൊ  അറിഞ്ഞു. 

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഫ്രൈഡേ സ്ക്രീനിംഗ്. ഷാഹിനയും സിദ്ധാർത്ഥനും രോഷിനിയും ഒന്നിച്ചു ചായ കുടിച്ചിരിക്കുമ്പോ കെ.ജി ജോർജ് നെ പറ്റി ആയി സംസാരം. ഷാഹിന ഷാഹിന കെ.ജി ജോർജ് നെ കുറിച്ച്  എഴുതാൻ  ആലോചിച്ച പുസ്തകത്തെ പറ്റി പറഞ്ഞു. കൂടെ ഒരു ഡോക്യുമെന്ററി എന്ന ആഗ്രഹവും.   അതൊരു നീണ്ട ചർച്ചയായി . കെ.ജി ജോർജ്  ആർട്ടും അല്ല കൊമ്മേർഷ്യലും  അല്ല എന്ന അഭിപ്രായം ആരോ പറഞ്ഞു. ആയിരിക്കാം പക്ഷെ വെള്ളം ചേർക്കാത്ത സിനിമകളാണെന്നു മറ്റാരോ. പഴയ ആ സംശയം ഞാൻ ആവർത്തിച്ചു. മലയാളത്തിലെ മികച്ച സംവിധായകർക്കൊപ്പം  എന്തുകൊണ്ട് കെ.ജി ജോർജ് എന്ന പേര് പറയപ്പെടുന്നില്ല? എഴുതപ്പെടുന്നില്ല? കെ.ജി ജോർജ് നെ പറ്റി ഒരു ഡോക്യുമെന്ററി എന്ന  ആശയം ആദ്യം പറഞ്ഞത് ഷാഹിനയാണ്. അന്ന് അതത്ര കാര്യമാക്കാതെ വിട്ടു. എഴുതാതെ പോയ ബുക്ക് നു വേണ്ടി  ശേഖരിച്ച റിസർച്ച് മെറ്റീരിയൽ എല്ലാം ഷാഹിന പിന്നെ മെയിലിൽ അയച്ചു തന്നു. (ജോർജ് സാറിനോട് സംസാരിക്കു എന്ന് പറഞ്ഞു അന്ന്  തുടങ്ങിയ വെറുപ്പിക്കൽ,  ഇതിന്റെ റിലീസായിട്ടു ഒരു പോസ്റ്റ് ഇട്ടൂടെ  എന്ന്  ഇന്നലെ വൈകിട്ട് ഫോൺ വിളിച്ചു ചോദിക്കുമ്പോളും തുടരുന്നു. )

ഒടുവിൽ നമ്പർ സംഘടിപ്പിച്ചു  ജോർജ് സാറിനെ വിളിച്ചു. വീട്ടിൽ പോയി നേരിൽ കണ്ടു. ഫ്രൈഡേ യെ പറ്റി 'എനിക്കെടുക്കാൻ ഇഷ്ടമുള്ള തരം  സിനിമ' എന്ന് സാർ  പറഞ്ഞപ്പോ കിട്ടിയ ആത്മവിശ്വാസത്തിൽ, ഒരു ഡോക്യുമെന്ററി ചെയ്യാൻ ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞു. ഒരു മിനിറ്റ് മൗനം. വേണ്ട എന്ന ഉത്തരം പ്രതീക്ഷിച്ചിരിക്കുമ്പോ സാർ പറഞ്ഞു "ചെയ്യുന്നെങ്കിൽ നന്നാവണം."  പിന്നെ കടുപ്പിച്ച്  ഒരു നോട്ടം. 

പുറത്തിറങ്ങി ആദ്യം  വിളിച്ചത് എഡിറ്റർ അജിത്തിനെ ആണ്. കാര്യം പറഞ്ഞു. "ഇത് ചെയ്തില്ലെങ്കിൽ പിന്നെ നമ്മൾ ഒക്കെ എന്തിനാ ഈ പണീം കൊണ്ട് നടക്കുന്നെ" എന്ന് അജിത്തിന്റെ മറുപടി. ഫ്രൈഡേ യുടെ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്ന ഷിബു ജി സുശീലനോട് അടുത്ത സിനിമക്ക് പ്രൊഡ്യൂസർനെ  കിട്ടുമോ എന്ന് നോക്കാൻ പറഞ്ഞിരിക്കുന്ന സമയമാണ്. ഷിബുവിനെ  തന്നെ വീണ്ടും വിളിച്ചു. ജോർജ് സാറിനെ പറ്റി  ഒരു ഡോക്യുമെന്ററി ചെയ്യണം പ്രൊഡ്യൂസർ നെ കിട്ടുമോ എന്ന് ചോദിച്ചു. ഷിബുവിന്റെ വക വീണ്ടും ഒരു മിനിറ്റു മൗനം. പിന്നെ "ഡോക്യുമെന്ററി ഒക്കെ ആര് പ്രൊഡ്യൂസ് ചെയ്യാൻ?"  എന്ന മറുപടി. നടക്കാത്ത മറ്റൊരു പ്രൊജക്റ്റ് എന്ന് വിചാരിക്കാൻ തുടങ്ങുമ്പോ ഷിബു പറഞ്ഞു "വേണേ നമുക്ക് തന്നെ ചെയ്യാം" 

അങ്ങനെ തുടങ്ങിയതാണ് 2013 മാർച്ചിൽ. തീരുന്നതു 2017 മാർച്ചിൽ. കാശും , ക്യാമറയും, വേണ്ട ആളുകളും ഉള്ളപ്പോൾ മാത്രം ഷൂട്ടിംഗ്. ഇടയിൽ 'ലോ പോയിന്റ്' സംഭവിച്ചു.  പ്രൊഡ്യൂസർ  ഡേവിഡ് കാച്ചപ്പള്ളി കാശ് തരില്ല എന്ന് പലരും പറഞ്ഞെങ്കിലും. പറഞ്ഞ പൈസയും, ഒരുപാട് കെ ജി ജോർജ് കഥകളും തന്നു ഡേവിഡ് സാർ. കയ്യിലെ കാശ് തീരും മുന്നേ പോസ്റ്റ് പ്രൊഡക്ഷൻ തീർക്കാം എന്നാലോചിക്കുമ്പോ   അജിത്തിന് എഡിറ്റ് ചെയ്യാൻ തുടരെ  സിനിമകൾ. മറ്റൊരാളെ വച്ച് ചെയ്തുകൂടെ എന്ന് ഷാഹിനയുടെ വക വെറുപ്പിക്കൽ വീണ്ടും. പറ്റില്ലന്ന് ഞാൻ.  എഡിറ്റിനിരിക്കുന്ന ഞാനും അജിത്തും പലപ്പോഴും ജോർജ് സാറിന്റെ ഓരോ സിനിമയും ആദ്യാവസാനം വീണ്ടും  കണ്ടു, അദ്‌ഭുതപ്പെട്ടു... എഡിറ്റിന് എന്ന് പറഞ്ഞു നാലാം വർഷവും തിരുവനന്തപുരത്തേക്ക് വണ്ടി കേറുമ്പോ ഭാര്യ പറയും "കൂട്ടുകാർ മൊത്തം അവിടാണല്ലോ അവരെ ഇടയ്ക്കു കാണാൻ ഇതൊരു കാരണം!" അറിയുന്നവരിൽ പലർക്കും  ഈ ഡോക്യുമെന്ററി ഒരു തമാശ ആയി. ഇത് ഒരിക്കലും  തീരില്ല എന്ന് വരെ പറഞ്ഞു പലരും. 

കമൽ സർ അക്കാദമി ചെയര്മാൻ  ആയപ്പോൾ ഒരിക്കൽ  ജോർജ് സാറിനെ പറ്റിയുള്ള ഡോക്യുമെന്ററി എന്തായി എന്ന് തിരക്കി. എഡിറ്റ് കഴിഞ്ഞു, ഫൈനൽ ഔട് എടുക്കും മുന്നേ  പൂനെ ആർക്കൈവ്‌സ് ഇൽ ഉള്ള ജോർജ്  സാറിന്റെ സിനിമകളുടെ 2K ഫൂട്ടേജ്‌ വേണം എന്ന ആവശ്യം പറഞ്ഞു. അവർക്കു കത്തയച്ചിട്ടു മറുപടി ഇല്ല.  അക്കാദമി സഹായിക്കാം പക്ഷെ അക്കാദമി നടത്തുന്ന ഫെസ്റ്റിവലിൽ കോമ്പറ്റിഷൻ സെക്ഷൻ ഇൽ ഉൾപ്പെടുത്താൻ പറ്റില്ല എന്ന മുന്നറിയിപ്പ്. ഓക്കേ പറഞ്ഞതോടെ    കമൽ സാറും ബീന പോളും അക്കാദമി യും കട്ട സപ്പോർട്. ആർക്കൈവ്‌സ് ലെ മൂവിയോളയിൽ ലേഖയുടെ മരണവും, കോലങ്ങളും യവനികയും ഒക്കെ  35 mm print കണ്ടത് ഇപ്പോളും കണ്മുന്നിലുണ്ട്...  എഡിറ്റ് ലോക്ക് ചെയ്തു. ആവശ്യമുള്ള  മ്യൂസിക്  'ലോ പോയിന്റ്' റീ റെക്കോർഡിങ് സമയത്തു പറഞ്ഞ വാക്കു പാലിച്ചു ബിജിബാൽ ചെയ്തു തന്നു. 

2017 ബിനാലെയിൽ ജോർജ് സാറിനൊപ്പമുള്ള ആദ്യ സ്ക്രീനിംഗ്, അടുത്തിരിക്കുമ്പോൾ ചിലപ്പോളൊക്കെ സാറിന്റെ കണ്ണ് നിറയുന്നത് കാണാമായിരുന്നു. "എന്നെ പറ്റി നിങ്ങൾക്ക് പറയാനുള്ളത് അതിലുണ്ട്, അത് നന്നായി വന്നിട്ടുണ്ട്" എന്ന് സാറിന്റെ വാക്കുകൾ.     IIFI, IDSFFK, ഹാബിറ്റാറ് അങ്ങനെ കുറെ സ്‌ക്രീനിങ്ങുകൾ.ആരും മോശം എന്ന് പറഞ്ഞില്ല. കണ്ടവർ പറഞ്ഞ അഭിപ്രായങ്ങൾ കേട്ട് ഇതെവിടെ കാണാം എന്ന് ചോദിച്ചവരോട് പറയാൻ ഉത്തരമില്ലായിരുന്നു. OTT  പ്ലാറ്റുഫോമുകൾ സജീവമായപ്പോൾ പല വഴികളിൽ ശ്രമിച്ചു പക്ഷെ, ഇങ്ങു കേരളത്തിലെ, ആരും കേൾക്കാത്ത ഒരു ഫിലിംമേക്കറെ  കുറിച്ചുള്ള ഡോക്യൂമെന്ററിയിൽ ആർക്കു താല്പര്യം? ഒരു പ്രോപ്പർ റിലീസ് എന്ന അത്യാഗ്രഹം... പിന്നെയും നാല് വർഷങ്ങൾ... 

നീ സ്ട്രീമിൽ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കണ്ടിട്ട് Jeo Babyയോട് സംസാരിക്കുമ്പോൾ  ജിയോ ഡോക്യുമെന്ററി യെ പറ്റി  ചോദിക്കുന്നു. നീ സ്ട്രീമുമായി ആദ്യം സംസാരിച്ചതും ജിയോ ആണ്.   അങ്ങനെ ഒടുവിൽ ജോർജ് സാറിനെയും, സാറിന്റെ സിനിമകളെയും ഇഷ്ടപ്പെടുന്നവർക്ക് മുന്നിലേക്ക് ഈ ഡോക്യുമെന്ററി എത്തുന്നു...

 ഇത് ജോർജ് സാറിനെയും സാറിന്റെ സിനിമകളെയും കുറിച്ചുള്ള അവസാന വാക്കല്ല. ഇങ്ങനെ ഒരു ഫിലിം മേക്കറും, അദ്ദേഹത്തിന്റേതായി ഇങ്ങനെ കുറെ സിനിമകളും ഇവിടെ ഉണ്ട് എന്നൊരു ഓർമ്മപ്പെടുത്തൽ മാത്രമാണ്. കെ ജി ജോർജ് എന്ന സംവിധായകനെയും, അദ്ദേഹത്തിന്റെ സിനിമകളെയും, നമ്മൾ ഇനിയും കണ്ടെത്താനും, ആഴത്തിൽ പഠിക്കാനും, ആഘോഷിക്കാനും ഇരിക്കുന്നേയുള്ളു എന്ന ഓർമ്മപ്പെടുത്തൽ. 

ഈ ചിത്രം നിങ്ങൾക്കു മുന്നിൽ എത്തുമ്പോൾ ഉള്ള ഏറ്റവും വലിയ സങ്കടം എംജെ എന്ന് ഞങ്ങൾ വിളിക്കുന്ന എംജെ രാധാകൃഷ്ണൻ ചേട്ടൻ  നമുക്കൊപ്പം ഇല്ല എന്നതാണ്. 'ജോർജേട്ടനെ പറ്റിയുള്ള പടമല്ലേ ലിജിനേ' എന്ന് പറഞ്ഞു ഒരു രൂപ പോലും വാങ്ങാതെ സ്വന്തം ക്യാമറയുമായി സ്വന്തം വണ്ടിയിൽ  പല തവണ ഷൂട്ട് നു വന്ന  എംജെയെ പറ്റി കണ്ണ് നിറയാതെ ഓർക്കാനാവില്ല... We really really miss you MJ... and we will always miss you...

എംജെയെ പോലെ, കെ ജി ജോർജ് എന്ന ഇഷ്ടം കൊണ്ട് പ്രതിഫലം പോലും വാങ്ങാതെ കൂടെ നിന്ന കുറെ പേരുടെ പരിശ്രമം ആണ് ഈ ചിത്രം.  ആദ്യാവസാനം കൂടെ ഉണ്ടായിരുന്ന Shibu G Suseelan, Shahina Rafiq,  ക്യാമറയിലും എഡിറ്റിലും VFX  ലും  Neil Dcunha, Sanjai Suresh Razi Muhammed Itz Karthik Ajay Kuyilur, Rinju Rv Sameer Haq @rajkumar, Seena Panoli,  സൗണ്ട് കൈകാര്യം ചെയ്ത Prince, Jithen, Sanu, Ajayan Adat, Pramod Thomas... സബ്‌ടൈറ്റിൽസ്  കുഴക്കിയപ്പോൾ സഹായിച്ച Archana Vasudev.  John, Priya Abhi...Mega media, Media Mill, Collective Phase എന്നീ സ്റ്റുഡിയോകൾ... നീ സ്ട്രീം ലെ മനു, ചാൾസ്, ശ്രീജിത്ത്, ശ്രേയ...എല്ലാത്തിനും മേലെ, ജോർജ് സാറിന്റെ കുടുംബം... 
ഇവിടെ പറയാൻ വിട്ടു പോയവരടക്കം  ഒരുപാടു പേരുടെ സ്നേഹവും, പിന്തുണയും ഉണ്ടായിട്ടുണ്ട് ഈ നീണ്ട യാത്രയിൽ ഞങ്ങൾക്കൊപ്പം... 
എല്ലാവർക്കും  നന്ദി, സ്നേഹം...

ലിജിൻ ജോസ് .

No comments:

Powered by Blogger.