ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടി മലയാള സിനിമയുടെയും കേരളത്തിന്റെയും അഭിമാനം വാനോളം ഉയർത്തിയ മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന ചടങ്ങ് ഒക്റ്റോബർ നാല് ശനിയാഴ്ച്ച വൈകുന്നേരം അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും.
ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടി മലയാള സിനിമയുടെയും കേരളത്തിന്റെയും അഭിമാനം വാനോളം ഉയർത്തിയ മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന ചടങ്ങ് ഒക്റ്റോബർ നാല് ശനിയാഴ്ച്ച വൈകുന്നേരം അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും. ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖർ ചടങ്ങിൽ അതിഥികളായി എത്തും. കേരളത്തിന്റെ സ്നേഹവും ആദരവും മോഹൻലാലിനെ അറിയിക്കുന്ന ഈ വേദിയിൽ ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ അണിനിരക്കും.
100 വർഷം തികയുന്ന മലയാള സിനിമയിൽ മോഹൻലാലിന്റെ അനുപമമായ കലാജീവിതം 50 വർഷത്തിലേക്ക് കടക്കുകയാണ്. കലാമൂല്യത്തിലും വ്യാവസായികമായും മലയാള സിനിമയുടെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച മോഹൻലാലിനോട് ഈ നാടിന്റെ അകമഴിഞ്ഞ നന്ദിയും രേഖപ്പെടുത്തുന്ന ചടങ്ങാണ് ‘മലയാളം വാനോളം, ലാൽസലാം’. അഞ്ച് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിൽ, ഒട്ടേറെ അനശ്വര കഥാപാത്രങ്ങളിലൂടെ ഇന്ത്യയിലെ മികച്ച അഭിനേതാക്കളുടെ മുൻനിരയിൽ സ്ഥാനം നേടിയ കലാകാരനാണ് മോഹന്‍ലാല്‍. വിവിധ ഭാഷകളിലായി നാന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം, ഇന്ത്യൻ സിനിമയുടെ നടന വിസ്മയമായി ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി.
ആദരിക്കൽ ചടങ്ങിനെ തുടർന്ന് സംവിധായകൻ ടി.കെ. രാജീവ് കുമാർ അവതരിപ്പിക്കുന്ന രംഗാവിഷ്കാരം ‘ആടാം നമുക്ക് പാടാം’ മോഹൻലാൽ സിനിമകളിലെ നായികമാരും ഗായികമാരും ചേർന്ന് വേദിയിൽ അവതരിപ്പിക്കും.
ഗായികമാരായ സുജാത മോഹൻ, ശ്വേതാ മോഹൻ, സിത്താര, ആര്യ ദയാൽ, മഞ്ജരി, ജ്യോത്സന, മൃദുല വാര്യർ, നിത്യ മാമൻ, സയനോര, രാജലക്ഷ്മി, കൽപ്പന രാഘവേന്ദ്ര, റെമി, ദിശ പ്രകാശ് എന്നിവർ മോഹൻലാൽ സിനിമകളിലെ ഹൃദ്യമായ മെലഡികൾ അവതരിപ്പിക്കും. ഓരോ ഗാനത്തിനും മുൻപായി മോഹൻലാൽ സിനിമകളിലെ നായികമാരായ ഉർവശി, ശോഭന, മഞ്ജു വാര്യർ, പാർവതി, കാർത്തിക, മീന, നിത്യ മേനൻ, ലിസി, രഞ്ജിനി, രമ്യ കൃഷ്ണൻ, ലക്ഷ്മി ഗോപാലസ്വാമി, ശ്വേതാ മേനോൻ, മാളവിക മോഹൻ എന്നിവർ വേദിയിൽ സംസാരിക്കും.
വലിയ ജനപങ്കാളിത്തം ആണ് ഈ പരിപാടിയില്‍ പ്രതീക്ഷിക്കുന്നത്. ഇത് കണക്കിലെടുത്ത് എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ലോഗോപ്രകാശനം മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ അനിൽ എന്നിവർ നിർവഹിച്ചു. ചടങ്ങിൽ എം.എൽ എമാരായ വി.ജോയ് ,ആൻ്റണി രാജു , കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ തുടങ്ങിയവർ പങ്കെടുത്തു.

No comments: