പിതാവിൻ്റെ കേസ് ഡയറിയുമായി എം.എ.നിഷാദ്.



പിതാവിൻ്റെ കേസ് ഡയറിയുമായി എം.എ.നിഷാദ്. 


മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഒരു സംവിധായകനാണ് എം .എ. നിഷാദ്.പ്രഥ്വിരാജ് നായകനായ " പകൽ"  എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് സംവിധായക നിരയിലേക്ക് നിഷാദ് കടന്നുവരുന്നത്.


മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ചിത്രമെന്ന നിലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു "  പകൽ" .തുടർന്ന് നഗരം, മമ്മൂട്ടി മുഖ്യ വേഷത്തിലഭിനയിച്ച " ബസ്റ്റ് ഓഫ് ലക്ക് " ,  സുരേഷ് ഗോപി നായകനായ " ആയുധം" , ജയസൂര്യ പ്രധാന വേഷത്തിലഭിനയിച്ച " വൈരം " 66മധുരബസ് , കിണർ, തെളിവ്,  അയർ ഇൻ അറേബ്യ എന്നിങ്ങനെ പത്ത് ചിത്രങ്ങൾ സംവിധാനം ചെയ്തു.


നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെഅവതരിപ്പിക്കുകയും ടുമെൻ എന്ന ചിത്രത്തിൽ നായകനാവുകയും ചെയ്തു.  തൻ്റെ സാന്നിദ്ധ്യം ഈ രംഗങ്ങളിലെല്ലാം അടയാളപ്പെടുത്തിയ ഒരു കലാകാരനാണ് എം.എ. നിഷാദ്.


ഇപ്പോഴിത നിഷാദ്പുതിയ ചിത്രവുമായിഎത്തുന്നു.ഇക്കുറി നിഷാദിൻ്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായ പി.എം. കുഞ്ഞിമൊയ്തീൻ്റെ കേസ് ഡയറിയിൽ നിന്നുമാണ് കഥ തെരഞ്ഞെടുത്തിരിക്കുന്നത്.ദീർഘകാലം ക്രൈംബ്രാഞ്ച് എസ്.പി.യായും, പിന്നീട് ഇടുക്കി എസ്.പി.യായും, പ്രവർത്തിച്ചു പോന്ന കുഞ്ഞി മെയ്തീൻമധ്യമേഖലഡി.ഐ.ജിയായും,ക്രൈംബ്രാഞ്ച് ഡി. ഐ.ജിയായും പ്രവർത്തിച്ചതിനു ശേഷമാണ് സർവ്വീസ്സിൽ നിന്നും വിരമിച്ചത്. വിശിഷ്ട സേവനത്തിന് രണ്ടു പ്രാവശ്യം ഇൻഡ്യൻ പ്രസിഡൻ്റിൻ്റെ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. സർവ്വീസിലെ അദ്ദേഹത്തിൻ്റെ കേസന്വേഷണങ്ങൾ ഏറെ പ്രശസ്തമാണ്. വിവാദമായ  പല കേസ്സുകളുടേയും ചുരുളുകൾ നിവർത്തിയിട്ടുള്ള ഇദ്ദേഹത്തിൻ്റെ കേസ് ഡയറിയിലെ ഒരു കേസ്സാണ് എം.എ. നിഷാദ് തൻ്റെ പുതിയ സിനിമയുടെ പ്രമേയമാക്കുന്നത് .


അങ്ങനെ സ്വന്തം പിതാവിൻ്റെ അനുഭവക്കുറിപ്പ്സിനിമയാക്കുവാനുള്ള ഭാഗ്യം കൂടി നിഷാദിനു ലഭിച്ചിരിക്കുന്നു.നിഷാദ് തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഈ ചിത്രത്തിലെ മുഖ്യമായ ഒരു കഥാപാത്രത്തെ നിഷാദ് അവതരിപ്പിക്കുന്നുമുണ്ട്.പൂർണ്ണമായും ഇൻവസ്റ്റിഗേഷൻ ചിത്രമായിരിക്കുമിത്. മലയാളത്തിലെ പ്രമുഖരായ ഒരു സംഘം അഭിനേതാക്കൾ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.


ഏപ്രിൽ പന്ത്രണ്ടിന് ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടത്തുന്നു. അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും പേരുവിവരങ്ങളും അതിലൂടെ പുറത്തുവിടുന്നതാണ്. പതിമൂന്നിന് ഈ ചിത്രത്തിലെ പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കൾക്ക് മുൻ ഡി.ജി.പി. ലോക്നാഥ് ബഹ്റയുടേയും, റിട്ട. ക്രൈംബ്രാഞ്ച് എസ്.പി. ഷാനവാസിൻ്റേയും സാന്നിദ്ധ്യത്തിൽ ഒരു പരിശീലന ക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ട്.


ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ ഇരുപത്തിരണ്ടിന് കോട്ടയത്ത് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.


വാഴൂർ ജോസ്.

No comments:

Powered by Blogger.