ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു.

 










ആസ്വാദകഹൃദയങ്ങളിൽ ഇടംനേടിയ ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയായ പ്രസാദിന്റെ അന്ത്യം ചങ്ങനാശേരിയിലെ ആശുപത്രിയിലായിരുന്നു. സംസ്കാരം നാളെ.മസ്തിഷ്കാഘാതത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ദീർഘനാളായി തിരുവനന്തപുരത്തുംകോട്ടയത്തുമായി ചികിത്സയിലായിരുന്നു. 


അറുപതോളം സിനിമകൾക്കു പ്രസാദ് പാട്ടെഴുതിയിട്ടുണ്ട്. അവയിൽ പലതും വൻ ഹിറ്റുകളായിരുന്നു. എട്ടു പ്രഫഷനൽ നാടകങ്ങളടക്കം നാൽപതിലേറെ നാടകങ്ങളുടെ രചയിതാവാണ്. നടൻ, അവതാരകൻ, സഹസംവിധായകൻ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ‘ഒന്നാംകിളി പൊന്നാൺകിളി... ’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം’, ‘മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി..’ തുടങ്ങിയവയാണ് ശ്രദ്ധേയ ഗാനങ്ങൾ.


മങ്കൊമ്പ് മായാസദനത്തിലെ ബി. രാജേന്ദ്രപ്രസാദ് ചെറുപ്പത്തിൽ കഥയെഴുതിത്തുടങ്ങിയപ്പോഴാണ് ബി.ആർ. പ്രസാദ് എന്നു പേരുമാറ്റിയത്. അതേപേരിൽമറ്റൊരുഎഴുത്തുകാരനുണ്ടെന്ന് അറിഞ്ഞപ്പോഴാണ് പേര് ബീയാർ പ്രസാദ് എന്നു പരിഷ്കരിച്ചത്. ചെറുപ്പത്തിൽ‌ സംഗീതവും താളവാദ്യവുമായിരുന്നു ആദ്യത്തെ ഇഷ്ടം. കുട്ടിക്കാലം മുതൽ കവിതാസ്വാദകനായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ നാടകങ്ങളെഴുതി അവതരിപ്പിച്ചു തുടങ്ങി. ഇരുപത്തൊന്നാം വയസ്സിൽ ആട്ടക്കഥയെഴുതിയിട്ടുണ്ട്.


പിന്നീട് ‘ഷഡ്‌കാല ഗോവിന്ദമാരാർ’ എന്ന നാടകത്തിന് തിരുവനന്തപുരത്തെ നാടകമൽസരത്തിൽ മികച്ച രചനയ്‌ക്കുള്ള പുരസ്‌കാരം ലഭിച്ചു. എം.ടിയുടെ ആശിർവാദത്തോടെ അതു സിനിമയാക്കാൻ ഒരുക്കങ്ങൾ നടത്തിയെങ്കിലും നടന്നില്ല. പിന്നീട് ഭരതനുമായുള്ള അടുപ്പത്തിൽ അദ്ദേഹത്തിന്റെ ‘ചമയം’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായി. അതിന്റെ തിരക്കഥയെഴുത്തിൽ ജോൺ പോളിന്റെ സഹായിയുമായി.


പ്രിയദർശന്റെ ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലൂടെയാണ് ഗാനരചയിതാവായി അരങ്ങേറിയത്. അതിലെ ഗാനങ്ങൾ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നെയും അവസരങ്ങളെത്തി. ‘ജലോൽസവം’ എന്ന സിബി മലയിൽ ചിത്രത്തിലെ ‘കേരനിരകളാടും...’ എന്ന ഗാനം മലയാളികൾ ഹൃദയത്തിലേറ്റുവാങ്ങി. കേരളപ്പിറവിക്കു ശേഷമുള്ള, കേരളീയതയുള്ള പത്തു പാട്ടുകൾ ആകാശവാണി തിരഞ്ഞെടുത്തപ്പോൾ അതിൽ രണ്ടാമത് ഈ ഗാനമായിരുന്നു. ചലച്ചിത്രങ്ങൾക്കും ആല്‍ബങ്ങൾക്കും അടക്കം ഇരുനൂറോളം ഗാനങ്ങൾ എഴുതിയിട്ടുണ്ട്. 15 വർഷത്തോളം ചാനൽ അവതാരകനായിരുന്നു. ചന്ദ്രോൽസവം എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ സനിത പ്രസാദ്. ഒരു മകനും മകളുമുണ്ട്.


 


No comments:

Powered by Blogger.