രണ്ട് ദിവസത്തിൽ 50 ലക്ഷം കാഴ്ചക്കാരുമായി ചാക്കോച്ചന്റെ ഡാൻസ്‌; തരംഗമായി 'ദേവദൂതർ പാടി


1980കളുടെ ഹരമായ നിത്യഹരിത ഗാനം 'ദേവദൂതർ പാടി' വീണ്ടും വെള്ളിത്തിരയിൽ അവതരിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ തന്നെ പുത്തൻ തരംഗം സൃഷ്ടിക്കുന്നു. രണ്ട് ദിവസം പിന്നിടുമ്പോൾ തന്നെ അൻപത് ലക്ഷം കാഴ്ചക്കാരുമായി ചരിത്രം രചിക്കുന്നു. 

പാട്ടിനൊപ്പം തന്നെകുഞ്ചാക്കോ ബോബൻ്റെ നൃത്ത ചുവടുകളും ഇൻസ്റ്റാഗ്രാം റീൽസും ടിക് ടോക്കും ഒക്കെയായി കേരളത്തിലും പ്രവാസി മലയാളികൾക്കുമിടയിലായി വലിയ ആരാധകവലയമാണ് പ്രായഭേദമന്യേസൃഷ്ടിച്ചുക്കൊണ്ടിരിക്കുന്നത്. 1985ൽ മമ്മൂട്ടിയും സരിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌, ഭരതൻ സംവിധാനം ചെയ്ത 'കാതോട് കാതോരം' എന്ന ചിത്രത്തിലെ ഗാനമാണ് വീണ്ടും സ്ക്രീനുകളിൽ എത്തുന്നത്.

ഓ. എന്‍‍. വി. കുറുപ്പ് രചിച്ച യഥാർത്ഥ ഗാനത്തിന് ഈണം നൽകിയത് ഔസേപ്പച്ചൻ ആണ്. ഈ ചിത്രത്തിലെ ഗാനങ്ങൾ നേടിയ ഗംഭീര വിജയത്തോടെയാണ് ഔസേപ്പച്ചൻതാരപദവിയിലേക്ക് ഉയർന്നത് തന്നെ. സിനിമാ സംഗീതരംഗത്ത് നിന്ന് തന്നെ നിരവധി താരങ്ങൾ ആണ് ആവേശം പങ്കിട്ട് സോഷ്യൽ മീഡിയയിൽ എത്തിയത്. 

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന 'ന്നാ താൻ കേസ്‌ കൊട്‌' എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെയാണ് ഈ ഗാനം പുനരവതരിപ്പിക്കപ്പെട്ടത്. ജാക്സൺ അർജ്ജുവയാണ് ഈ ഗാനം പുനർ നിർമ്മാണം നടത്തിയിരിക്കുന്നത്. യേശുദാസ് പാടിയ ഒറിജിനൽ പതിപ്പിൻ്റെ സ്ഥാനത്ത് പുതിയ പതിപ്പ് പാടിയിരിക്കുന്നത് ബിജു നാരായണൻ ആണ്. ഡോൺ വിൻസെന്റ് ആണ് ചിത്രത്തിൻ്റെ സംഗീത സംവിധായകൻ. ഇതിനോടകം തന്നെ ഷഹബാസ് അമനും സൗമ്യ രാമകൃഷ്ണനും ആലപിച്ച 'ആടലോടകം', ഈ ചിത്രത്തിലെ തന്നെ വളരെയധികം ജനശ്രദ്ധ നേടിയ ഗാനം ആണ്.

എസ്.ടി.കെ. ഫ്രെയിംസിൻ്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ് സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവ്വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്. ചിത്രം ആഗസ്റ്റ്‌ 12 ന് തിയറ്ററുകളിലെത്തും.

ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. 'സൂപ്പർ ഡീലക്സ്', 'വിക്രം' എന്നീ ചിത്രങ്ങളിലൂടെ‌ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.

ചാക്കോച്ചൻ്റെ അഭിനയ ജീവിതത്തിൽ തന്നെ ഏറ്റവും വ്യത്യസ്ത രൂപത്തിലും ഭാവത്തിലും എത്തുന്നു ഈ ബിഗ്‌ ബഡ്ജറ്റ്‌ ചിത്രത്തിന്റെ വേറിട്ട ടീസറും പോസ്റ്ററുകളും പോലും വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ആറ് മാസത്തോളം നീണ്ടുനിന്ന പ്രീ-പ്രൊഡക്ഷൻ ജോലികളാണ് ചിത്രത്തിന് വേണ്ടി അണിയറപ്രവർത്തകരും നിർമ്മാതാക്കളും നടത്തിയത്. കാസർഗോഡൻ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിൽ വികസിക്കുന്ന ചിത്രത്തിനായി വൻ മുന്നൊരുക്കങ്ങൾ നടത്തേണ്ടി വന്നിരുന്നു. നിരവധി കലാകാരന്മാരെ ഈ പ്രദേശങ്ങളിൽ നിന്ന് തന്നെ കാസ്റ്റിംഗ് കോളുകളിലൂടെ കണ്ടെത്തുകയും അവരെ പരിശീലന കളരികളിലൂടെ തിരഞ്ഞെടുക്കുകയും ചെയ്തതിന് ശേഷം സിനിമയുടെ ഒരു ചെറുരൂപം ഈ കലാകാരൻമാരെ വെച്ച് മാത്രം യഥാർത്ഥ സിനിമയുടെ ചിത്രീകരണത്തിന് മുൻപേ നടത്തിയിരുന്നു. അറുപത് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിനായി കാസർഗോഡ് ജില്ലയിലെ അഞ്ച് ഗ്രാമങ്ങളിലായി പത്തോളം ലൊക്കേഷനുകൾ ഉപയോഗിച്ചിരുന്നു.

ഛായാഗ്രഹണം: രാകേഷ് ഹരിദാസ് (ഷേർണി ഫെയിം). എഡിറ്റിംങ്: മനോജ് കണ്ണോത്ത്. ഗാനരചന: വൈശാഖ് സുഗുണൻ. സൗണ്ട് ഡിസൈനിങ്: ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിംഗ്: വിപിൻ നായർ. സ്റ്റിൽസ്: ഷാലു പേയാട്. കലാസംവിധാനം: ജോതിഷ് ശങ്കർ. വസ്ത്രാലങ്കാരം: മെൽവി. മേക്കപ്പ്‌: ഹസ്സൻ വണ്ടൂർ. പ്രൊഡക്ഷൻ കൺട്രോളർ: ബെന്നി കട്ടപ്പന. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുറക്കാട്ടിരി. ഫിനാൻസ്‌ കൺട്രോളർ: ജോബീഷ്‌ ആന്റണി. കാസ്റ്റിംഗ് ഡയറക്ടർ: രാജേഷ് മാധവൻ. ഫിനാൻസ് കൺട്രോളർ: ജോബീഷ് ആന്റണി. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ: അരുൺ സി തമ്പി. പരസ്യകല: ഓൾഡ് മങ്ക്സ്. പി.ആർ.ഒ: മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ്: ഹെയിൻസ്‌.

No comments:

Powered by Blogger.