" സയനൈഡ് " സിനിമയിൽ ദേശീയ സംസ്ഥാന അന്താരാഷ്ട്ര പുരസ്കാര ജേതാക്കളുടെ സംഗമം. ജനുവരിയിൽ ചിത്രീകരണം തുടങ്ങും. സംവിധാനം : രാജേഷ് ടച്ച്റിവർ .



ഇരുപത് യുവതികളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ, കർണ്ണാടകയിൽ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകനായിരുന്ന സയനൈഡ് മോഹൻ എന്ന കുപ്രസിദ്ധ കുറ്റവാളിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയ ചിത്രത്തിന്റെ താരനിർണ്ണയം പൂർത്തിയായി. 

ദേശീയപുരസ്കാര ജേതാവായ രാജേഷ് ടച്ച്റിവറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രദീപ് നാരായണൻ നിർമ്മിക്കുന്ന ചിത്രത്തിൽ, മികച്ച നടിക്കുള്ള ദേശീയ പുരസ്കാരജേതാവ് പ്രിയാമണി, കേസ് അന്വേഷിക്കുന്ന ഐ.ജി. റാങ്കിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ വേഷം കൈകാര്യം ചെയ്യുന്നു.സാങ്കേതികരംഗത്തും അഭിനയരംഗത്തും പുരസ്കാരജേതാക്കളായവരുടെ ഒരു വൻ സംഘവുമായാണ് സയനൈഡ് എന്ന ബഹുഭാഷാചിത്രത്തിന്റെ വരവ്.

അഞ്ച് ഭാഷകളിലായി എത്തുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ ബോളിവുഡ് താരം യശ്പാൽ ശർമ്മയാണ് പ്രിയാമണി അവതരിപ്പിക്കുന്ന പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നത്. രാജേഷ് ടച്ച്റിവറിന്റെ ആദ്യ സംവിധാന സംരംഭമായ; ഏറെ അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ ബ്രിട്ടീഷ് ചിത്രം 'ഇൻ ദ നെയിം ഓഫ് ബുദ്ധ', പ്രദർശനത്തിന് തയ്യാറെടുക്കുന്ന 'പട്നാഗർ' എന്നീ ചിത്രങ്ങൾക്ക്  ശേഷം രാജേഷ് ടച്ച്റിവറിനൊപ്പം മറ്റൊരു നിർണ്ണായക കഥാപാത്രത്തെ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് സുപരിചിതനായ ഷിജു  അവതരിപ്പിക്കുന്നു. തെലുഗു നടനും സംവിധായകനുമായ തനികെല ഭരണി, തമിഴ് നടൻ ശ്രീമൻ, മലയാളത്തിൽ നിന്നും യുവതാരം സഞ്ജു ശിവറാം, രോഹിണി, മുകുന്ദൻ, ഷാജു ശ്രീധർ ഹിന്ദിയിൽ നിന്നും ചിത്തരഞ്ജൻ ഗിരി, രാംഗോപാൽ ബജാജ്, സമീർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 

കോടതി 'അപൂർവ്വങ്ങളിൽ അപൂർവ്വം' എന്ന് നിരീക്ഷിച്ച സയനൈഡ് മോഹന്റെ കഥ സയനൈഡ് എന്ന പേരിൽ ഒരു കുറ്റാന്വേഷണചിത്രമായാണ് രാജേഷ് ടച്ച്റിവർ വെള്ളിത്തിരയിലെത്തിക്കുന്നത്. കർണ്ണാടകയിലെ വിവിധ ഇടങ്ങളിൽ നിന്നും യുവതികളെ പ്രണയം നടിച്ച് ഹോട്ടൽ മുറികളിലെത്തിച്ച് ഒരു രാത്രി ഒന്നിച്ച് ചെലവിട്ടശേഷം ഗർഭനിരോധനഗുളിക എന്ന വ്യാജേന സയനൈഡ് ചേർത്ത ഗുളിക നൽകി അവരുടെ സ്വർണ്ണാഭരണങ്ങളുമായി കടന്നു കളയുന്നതായിരുന്നു മോഹന്റെ രീതി. ഇരുപതോളം യുവതികളെ ഇത്തരത്തിൽ വധിച്ച ഇയാൾക്കെതിരെ വിവിധ കേസുകളിൽ കോടതി 6 വധശിക്ഷയും 14 ജീവപര്യന്തവും വിധിച്ചിട്ടുണ്ട്. ഈ യഥാർത്ഥ സംഭവമാണ് രാജേഷ് ടച്ച്റിവർ സിനിമയിൽ ആവിഷ്കരിക്കുന്നത്.

പ്രവാസി വ്യവസായിയായ പ്രദീപ് നാരായണനാണ് മിഡിൽ ഈസ്റ്റ് സിനിമയുടെ ബാനറിൽ സയനൈഡ് നിർമ്മിക്കുന്നത്. ഒരേസമയം ഹിന്ദി, തെലുഗു, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിൽ ചിത്രീകരിക്കുന്ന ബൃഹദ്സിനിമയിൽ ഈ അഞ്ച് ഭാഷകളിൽ നിന്നുമുള്ള പ്രമുഖതാരങ്ങൾ അഭിനയിക്കുന്നു. അടുത്ത ജനുവരിയിൽ മംഗലാപുരത്ത് ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ മംഗളൂരു, കുടക്, മടിക്കേരി, ഗോവ, ഹൈദരാബാദ്, കാസര്‍ക്കോട് എന്നിവിടങ്ങളിലായിരിക്കും.

രാജേഷ് ടച്ച്‌റിവര്‍ തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന സയനൈഡിന്റെ മലയാളം പതിപ്പിന്റെ സംഭാഷണങ്ങൾ സംവിധായകൻ രാജേഷ് ടച്ച്റിവറും ലെനൻ ഗോപിനും ചേർന്ന് എഴുതുന്നു. തെലുഗു, തമിഴ്  പതിപ്പുകളിൽ യഥാക്രമം രവി പുന്നം, രാജാ ചന്ദ്രശേഖർ എന്നിവരാണ് സംഭാഷണം രചിച്ചിരിക്കുന്നത്. വിശ്വരൂപം, ഉത്തമവില്ലന്‍ തുടങ്ങിയ ചിത്രങ്ങളില്‍ കമൽഹാസനൊപ്പം പ്രവര്‍ത്തിച്ച സാദത് സൈനുദ്ധീനാണ് ഛായാഗ്രാഹകന്‍. പദ്മശ്രീ അവാര്‍ഡ് ജേതാവായ ഡോ.സുനിതകൃഷ്ണനാണ് സംഭവകഥ സിനിമയാക്കുന്ന കാര്യങ്ങളുടെ ഉപദേശക. അന്താരാഷ്ട്ര പുരസ്കാരജേതാവായ ബോളിവുഡ് സംഗീതസംവിധായകന്‍ ജോര്‍ജ്ജ് ജോസഫ് സംഗീതവും, ഒട്ടനവധി ഹിന്ദി, തമിഴ്, തെലുഗു, കന്നഡ ചിത്രങ്ങളുടെ എഡിറ്ററും എം.ജി.ആർ-ശിവാജി അവാർഡ് ജേതാവും മലയാളിയുമായ ശശികുമാര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കേരളസംസ്ഥാന പുരസ്‌കാരജേതാവ് ഗോകുല്‍ദാസ് ആണ് കലാസംവിധായകന്‍. ചമയത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ എൻ.ജി. റോഷൻ മേക്കപ്പും, ശബ്ദസന്നിവേശത്തിന് ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള അജിത് അബ്രഹാം ജോർജ്ജ് ശബ്ദവിഭാഗവും കൈകാര്യം ചെയ്യുന്നു. സംസ്ഥാന പുരസ്കാരജേതാവായ കുമാർ എടപ്പാളാണ് വസ്ത്രാലങ്കാരം. 

No comments:

Powered by Blogger.