ബാലു സാർ അങ്ങേയ്ക്ക് മരണമില്ല , അങ്ങയുടെ പാട്ടിനും : എം.എ. നിഷാദ്.

ബാലു സാർ അങ്ങേയ്ക്ക് മരണമില്ല...അങ്ങയുടെ പാട്ടിനും...

ഇന്ന് സംഗീത ലോകത്തെ കറുത്ത ദിനമാണ്... എസ്.പി.ബി സാർ ഓർമ്മയായി...താങ്ങാവുന്നതിനുമപ്പുറം ഈ വേർപാട്...

എസ്.പി.ബിയും അദ്ദേഹത്തിന്റെ  പാട്ടുകളും ഓരോ തമിഴന്റെയും  ദിനചര്യങ്ങളുടെ ഭാഗമാണ്...അല്ല,ദേശത്തിനും,ഭാഷക്കുമപ്പുറം,ഓരോ സംഗീതാസ്വാദകന്റെയും,ഹൃദയത്തിലെ മായാത്ത താള ലയങ്ങളാണ്...
തമിഴ്നാടും,തമിഴരും എനിക്കെന്നും പ്രിയപ്പെട്ടതാണ്...കലാകാരന്മാരെ ബഹുമാനിക്കാനും,പ്രോത്സാഹിപ്പിക്കാനും അവര് കഴിഞ്ഞേയുളളു ആരും...
ആന്ത്രാപ്രദേശത്തു നിന്നും,ചെന്നൈയിൽ വന്ന്,തന്റെ  പാട്ടുകളാൽ,തമിഴന്റെ  ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ എസ്.പി.ബി  എന്ന ബാലു സാറിന്റെ  വിയോഗം ആ നാട്ടിലെ ജനങ്ങൾ എങ്ങനെ സഹിക്കും...അദ്ദേഹത്തിന്റെ  ആരോഗ്യത്തിനായി,ഒരു നാടും ജനതയും പ്രാർത്ഥനകളിൽ മുഴുകിയതും നാം കണ്ടതാണ്..ബാലു സാർ തമിഴ് നാട്ടിലെ ജനങ്ങൾക്ക് വെറുമൊരു ഗായകനല്ല..

അതിനുമപ്പുറമാണ്,കാരണം അദ്ദേഹമൊരു മനുഷ്യ സ്നേഹിയായിരുന്നു...
വിനയം മുഖമുദ്രയായ,ആ വലിയ കലാകാരനെ,ചിരിച്ച മുഖത്തോടെയല്ലാതെ നാം കാണുന്നത് വിരളം..ഒരിക്കൽ പരിചയപ്പെട്ടാൽ മറക്കാനാവാത്ത വ്യക്തിത്വം...

ഇന്ന് ഈ മരണവാർത്ത അറിഞ്ഞപ്പോൾ,മനസ്സ് കുറച്ച് വർഷങ്ങൾ  പിന്നിലോട്ട് സഞ്ചരിച്ചു.ജീവിതമാകുന്ന തിരക്കഥയിലെ ഫ്ളാഷ് ബാക്കിലെ ആ ദിനം...ഞാൻ ആദ്യമായി അദ്ദേഹത്തെ പരിചയപ്പെടുന്ന ആ ദിവസം..

1997 -ൽ ചെന്നൈയിലെ ഒരു പകൽ...ഞാനാദ്യമായി നിർമ്മിച്ച ഒരാൾ മാത്രം എന്ന സിനിമയുടെ ഡബ്ബിംഗ് ജോലികൾ,മദ്രാസ്സിലെ (ചെന്നൈ) കോദണ്ഡപാണി സ്റ്റുഡിയോയിൽ നടക്കുന്നു..
സിനിമ സംവിധാനം പഠിക്കാൻ നിർമ്മാതാവായ ഞാൻ എല്ലാം ആവേശത്തോടെ നോക്കി കാണുന്ന സമയം...ഡബ്ബിംഗ് കഴിഞ്ഞ ശേഷമുളള റീ-റിക്കാർഡിംഗിന്റെ  കാര്യങ്ങൾ സംസാരിക്കാനായി സംവിധായകൻ സത്യൻ അന്തിക്കാടിനെ കാണുവാനായി സംഗീത സംവിധായകൻ,ജോൺസൻ മാസ്റ്ററും,അദ്ദേഹത്തിന്റെ  മ്യൂസിക്ക് കണ്ടക്ടറായ സംഗീത സംവിധായകൻ,രാജാമണി ചേട്ടനും അവിടെയെത്തി...
ഡബ്ബ് ചെയ്യാൻ വന്ന ഒരു പ്രമുഖൻ ,സ്റ്റുഡിയോടെ അകത്ത് നിന്ന എന്നോട് ഒരു കാര്യവുമില്ലാതെ തട്ടി കയറുകയും,ചൂടാവുകയും ചെയ്തു..നിർമ്മാണ പങ്കാളിയായ ആരോടോ ഉളള ദേഷ്യം എന്റെ  നേരെ തീർത്തതാണെങ്കിലും,ആ സംഭവം എന്നെ ഒരുപാട് വേദനിപ്പിക്കുകയും,എനിക്കതൊരു അപമാനവുമായി തോന്നി..കേട്ട് നിന്നവർക്കും അത് വിഷമമായി...ഞാൻ സ്റ്റുഡിയോവിൽ നിന്നും പുറത്തിറങ്ങി..പിന്നാലെ ജോൺസൻ മാസ്റ്ററും ,രാജാമണി ചേട്ടനും..ഒരു സിഗററ്റും വലിച്ച് ജോൺസൻ മാസ്റ്റർ ആ വരാന്തയിലൂടെ നടന്നു...രാജാമണി ചേട്ടൻ എന്റ്റെ തോളിൽ തട്ടി പറഞ്ഞു ''സാരമില്ലടാ'' അത് കേട്ട ഞാൻ ദുഖം കടിച്ചമർത്താൻ ഒരുപാട് പ്രയാസപ്പെട്ട് ഒരു തുണിൽ ചാരി നിന്നു...പ്രൊഡക്ഷൻ ബോയി വന്ന് ഭക്ഷണം കഴിക്കാൻ എന്നെ വിളിച്ചെങ്കിലും,ഞാൻ അതൊന്നും കേൾക്കാതെ നിന്നു..എന്റ്റെ കണ്ണുകൽ ഈറനണിഞ്ഞിരുന്നു എന്നുളളതാണ് സത്യം...ഒരു ഇരുപത്തഞ്ച്കാരന് അന്ന് അത്രയും പക്വതയും,സഹന ശക്തിയുമേയുണ്ടായിരുന്നുളളൂ...രാജാമണി ചേട്ടൻ ആരോടോ സംസാരിക്കുന്നത് അവ്യക്തമായി എനിക്ക് കേൾക്കാമായിരുന്നു..ചിന്ന പയ്യൻ താനേ എന്ന ഒരു വാക്കും ഞാൻ കേട്ടു...

അത് പറഞ്ഞയാൾ,രാജാമണിചേട്ടനോടൊപ്പം എന്റെയടുത്ത്  വന്നു...എന്നെ ഒരു പരിചയവുമില്ലാത്ത,ജീവിതത്തിൽ ആദ്യമായി കാണുന്ന എന്നെ അദ്ദേഹം സ്വയം പരിചയപ്പെടുത്തി,

Hello I am SP Balasubrahmanian...അന്തം വിട്ട് നിന്ന എന്റെ  തോളിൽ പിടിച്ച് പറഞ്ഞത് ഇന്നും എന്റെ  കാതിൽ മുഴങ്ങുന്നു...
Dont worry...a time will come...നിങ്ങൾ ചെറുപ്പമാണ്,ഇനിയും എത്രയോ ദൂരം സ്ഞ്ചരിക്കാനുണ്ട്,കടവുകൾ നിങ്ങൾക്കായീ ജീവിതത്തിൽ എന്തെല്ലാം കരുതിവെച്ചിട്ടുണ്ടാകാം...

അത് കൊണ്ട് വിഷമിക്കരുത്...ചിരിച്ച് കൊണ്ട് നേരിടണം,ഇത്തരം അപമാനങ്ങളെ...ജീവിതം അങ്ങനെയാണ്..'' അന്ന് അദ്ദേഹം നൽകിയ പോസിറ്റീവ് എനർജി, എന്റെ  ജീവിതത്തിൽ എനിക്ക് വേറെയെവിടെനിന്നും കിട്ടിയിട്ടില്ല...അന്ന് അദ്ദേഹത്തോടൊപ്പമാണ്,ഞാനും,രാജാമണി ചേട്ടനും,ജോൺസൻ മാസ്റ്ററും ഭക്ഷണം കഴിച്ചത്...കോതണ്ഡപാണി എന്ന റിക്കാർഡിംഗ് സ്റ്റുഡിയോ അദ്ദേഹത്തിന്റെ  ഉടമസ്ഥതയിലുളളതായിരുന്നു..കോദണ്ഡപാണി എന്നഅദ്ദേഹത്തിന്റെ  ഗുരുവിന്റെ  പേരായിരുന്നു ആ സ്റ്റുഡിയോയിക്ക് നൽകിയതെന്നും അന്നദ്ദേഹം പറഞ്ഞതോർക്കുന്നു...ഒരുപാട് ഗുരുത്വമുളള വ്യക്തിയായിരുന്നു,ബാലു സാർ..ദാസേട്ടനേയും ഗുരുസ്ഥാനത്താണ് ബാലുസാർ കണ്ടിരുന്നത്...
വർഷങ്ങൾക്കിപ്പുറം,ഞാൻ സംവിധാനം ചെയ്ത " കിണർ "  എന്ന ചിത്രം എനിക്കൊരുപാട് ഭാഗ്യങ്ങൾ നൽകിയ സിനിമയാണ്...

അതിൽ എന്റെ  ഏറ്റവും വലിയ മഹാഭാഗ്യമായി ഞാൻ കരുതുന്നത്,ആ സിനിമയിൽ,യേശുദാസും, എസ്.പി.ബി യും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചൊരു പാട്ട് പാടിയപ്പോളാണ്.. " അയ്യാ സ്വാമി " എന്നാരംഭിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയത് എന്റെ  പ്രിയ സ്നേഹിതൻ എം ജയചന്ദ്രനായിരുന്നു...അതിനവസരം നൽകിയത് ആ ചിത്രത്തിലെ നിർമ്മാതാവ് സജീവ് പി കെ യാണ്..

ദാസേട്ടനും,ബാലുസാറും ഒരുമിച്ച് പാടുക മാത്രമല്ല,ആ പാട്ടിൽ ഒന്നിച്ചഭിനയിക്കുകയും ചെയ്തു...അതും ഒരു കലാകാരനെന്ന നിലയിൽ എനിക്ക് ലഭിച്ച വലിയ അനുഗ്രഹമാണ്...വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം പറഞ്ഞ ഒരു സമയം വരും എന്നുളളത് അന്വർത്ഥമാക്കിയതും " കിണർ " എന്ന ചിത്രമാണ്...എനിക്ക്,സംസ്ഥാന അവാർഡ് ലഭിച്ചതുമെല്ലാം...ആ സിനിമയുടെ ഭാഗമായി എന്റെ  പ്രിയപ്പെട്ട ബാലു സാറുണ്ടായിരുന്നു...
അദ്ദേഹത്തേപറ്റി എഴുതാൻ ഇനിയുമൊരുപാടുണ്ട്,ഞാനും ജയചന്ദ്രനുമായി അദ്ദേഹത്തിന്റെ  വീട്ടിലെ സ്റ്റുഡിയോയിൽ പോയത്..അന്നദ്ദേഹം ഞങ്ങളോട് സംസാരിച്ച സിനിമക്കതീതമായ കാര്യങ്ങൾ...പിന്നീട് ആ പാട്ടിൽ അഭിനയിക്കാൻ വന്നപ്പോളുളള നിമിഷങ്ങൾ എല്ലാം..വിലമതിക്കാൻ പറ്റാത്തതാണ്...

അനുശോചന കുറിപ്പെഴുതാൻ ഞാൻ അശക്തനാണ്...അങ്ങയുടെ പാട്ടുകളിലെ കടുത്ത ആരാധകനേക്കാളും,അങ്ങയിലെ മനുഷ്യസ്നേഹിയേ തിരിച്ചറിഞ്ഞ വ്യക്തിയെന്ന നിലയിൽ എനിക്കതിന് കഴിയില്ല...

ബാലു സാർ അങ്ങ് എങ്ങും പോയിട്ടില്ല...വിദേശത്തെവിടെയോ ഒരു സംഗീത നിശയിൽ,ഇളയ നിലായും,നിലാവേ വായും,ഒക്കെ പാടുന്ന തിരക്കിലാണെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം...

എം.എ. നിഷാദ് .
( തിരക്കഥാകൃത്ത് , സംവിധായകൻ ,നടൻ ) 

No comments:

Powered by Blogger.