ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാൾ .

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാൾ. 

ആലാപനം തുടങ്ങി എട്ട് പതിറ്റാണ്ടിനിപ്പുറവും മാറ്റമില്ലാത്ത സ്വരമാധുര്യമാണ് ലതാ മങ്കേഷ്കറിനെ മറ്റുള്ള ഗായകരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. സിനിമാ സംഗീതലോകത്ത് എന്നും വിസ്മയമാണ് ഈ പ്രതിഭ. 

അഭിനയരംഗത്തേയ്ക്ക് കടന്നുവരാനാഗ്രഹിച്ച പെൺകുട്ടി രാജ്യത്തിന്റെ വാനമ്പാടിയായി ഉയർന്നതിനു പിന്നിൽ കരുത്തായത് പാരമ്പര്യമായി ലഭിച്ച സംഗീത അഭിരുചി തന്നെ. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ ആറുമക്കളില്‍ മൂത്തയാളായി 1929ല്‍ ഇന്‍ഡോറിലാണ് ലത ജനിച്ചത്. കുഞ്ഞു ലതയ്ക്ക് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത് അച്ഛന്‍ ദീനനാഥ് തന്നെയായിരുന്നു. 1942 ല്‍ പുറത്തിറങ്ങിയ കിടി ഹസാല്‍ എന്ന ചിത്രത്തിലെ ഒരു ഗാനത്തിലൂടെ പിന്നണിഗാനരംഗത്തേയ്ക്കുള്ള അരങ്ങേറ്റം കുറിച്ചെങ്കിലും ആദ്യ ഗാനം പുറത്തിറങ്ങിയില്ല. അച്ഛന്റെ മരണത്തെ തുടര്‍ന്ന് ദാരിദ്ര്യത്തിലായ കുടുംബം പോറ്റാനായി സിനിമയില്‍ അഭിനയിച്ചുതുടങ്ങിയ ലതാമങ്കേഷ്‌കര്‍ 1942 മുതല്‍ 48 വരെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചു.

1942 ല്‍ പുറത്തിറങ്ങിയ പാഹിലി മംഗള ഗോര്‍ എന്ന മറാത്തി ചിത്രത്തിന് വേണ്ടി പാടിയ നടലി ചൈത്രാചി എന്ന ഗാനമാണ്  ലതാ മങ്കേഷ്ക്കറിന്റേതായി ആദ്യം പുറത്തിറങ്ങിയ ഗാനം. ആ ചിത്രത്തിൽ ലത അഭിനയിക്കുകയും ചെയ്തു. 1943 ല്‍ പുറത്തിറങ്ങിയ ഗജാ ബാഹു  എന്ന മറാത്തി ചിത്രത്തിലെ  മാതാ ഏക് സപൂത് കി ദുനിയ ബദല്‍ ദേ തൂ എന്ന ഗാനമായിരുന്ന ലതയുടെ ആദ്യ ഹിന്ദി ഗാനം. ഗുലാം ഹൈദര്‍ സംഗീതസംവിധാനം നിര്‍വഹിച്ച മജ്ബൂര്‍ എന്ന ചിത്രത്തിലെ ദില്‍ മെരെ തോഡ എന്ന ഗാനം ലതയെ പ്രശസ്തയാക്കി. 1949ല്‍ ഖേംചന്ദ് പ്രകാശ് സംഗീതം നല്‍കിയ ആയേഗാ ആനേവാലാ (മഹല്‍) പാടിയതോടെ ഹിന്ദി സിനിമ ലോകത്തിന്റെ അവിഭാജ്യ ഘടകമായി മാറി ലതാ മങ്കേഷ്ക്കർ. ഇന്ത്യയൊട്ടാകെ ചലനം സൃഷ്ടിച്ച ആ ഗാനം ഹിന്ദി ചലച്ചിത്രസംഗീതത്തിലെ ഒരു നാഴികക്കല്ലായാണ് കരുതപ്പെടുന്നത്.

അതേവർഷം തന്നെ അന്ദാസ് (നൗഷാദ്), ബഡി ബഹന്‍ (ഹുസ്‌നലാല്‍ഭഗത്‌റാം), ബര്‍സാത്ത് (ശങ്കര്‍ജയ്കിഷന്‍), ബസാര്‍ (ശ്യാം സുന്ദര്‍), ദുലാരി (നൗഷാദ്) ഏക് ഥി ലഡ്കി (വിനോദ്), ലാഹോര്‍ (ശ്യാംസുന്ദര്‍  വിനോദ്) തുടങ്ങി നിരവധി ചിത്രങ്ങളില്‍ ലത പാടുകയുണ്ടായി. അമ്പതുകളില്‍  അനില്‍ ബിശ്വാസ്, നൗഷാദ്, ശങ്കര്‍ജയ്കിഷന്‍, സി.രാമചന്ദ്ര, സജ്ജാദ് ഹുസൈന്‍, ഹേമന്ത് കുമാര്‍, എസ്.ഡി.  ബര്‍മന്‍, സലീല്‍ചൗധരി, വസന്ത് ദേശായി, ഹന്‍സ്‌രാജ് ബെഹ്ല്, ശ്യാംസുന്ദര്‍, മദന്‍ മോഹന്‍, റോഷന്‍, ഖയ്യാം, ബോംബെ രവി തുടങ്ങി മെലഡിയുടെ വസന്തകാല സംഗീതശില്പികളുടെയെല്ലാം പ്രിയഗായികയായി ലതാ മങ്കേഷ്‌കര്‍. കൂടാതെ സലീന്‍ ചൗദരി, ആര്‍ഡി ബര്‍മ്മന്‍ എന്നിങ്ങനെ ബോളീവുഡിലെ പ്രശസ്ത സംഗീതസംവിധായകരുടെയെല്ലാം സ്ഥിരം ഗായികയായിമാറി ലത മങ്കേഷ്‌കര്‍. ഹിന്ദിക്ക് പുറമെ മറാഠി, ബംഗാളി, മലയാളം തുടങ്ങി മുപ്പത്തിയാറോളം പ്രാദേശിക ഭാഷകളില്‍ ലത മങ്കേഷ്കർ പാടിയിട്ടുണ്ട്.  

1969ല്‍ പത്മഭൂഷണും 1989ല്‍ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരവും, 1999ല്‍ പത്മവിഭൂഷണും, 2001ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌നം തുടങ്ങിയ നിരവധി പുസ്കാരങ്ങള്‍ നല്‍കി രാജ്യം ലതാ മങ്കേഷ്ക്കറിനെ ആദരിച്ചു. കൂടാതെ മികച്ച ഗായികയ്ക്കുള്ള ദേശീയ, സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങളും നിരവധി തവണ ലതാമങ്കേഷ്‌കറിനെ തേടി എത്തിയിട്ടുണ്ട്. കാലമേറെ കടന്നുപോയെങ്കിലും പ്രായാധിക്യത്തെ തോൽപിക്കുംവിധം, സംഗീതമെന്ന പദത്തിന് ശ്രുതിചേരുന്ന നാമമായി ലതാ മങ്കേഷ്കർ. എട്ട് പതിറ്റാണ്ടിനിപ്പുറവും കണ്ഠമിടറാതെ നദിപോലെ ഒഴുകുകയാണ് ആ സ്വപ്നസ്വരമാധുര്യം...

No comments:

Powered by Blogger.