ഗായിക കെ.എസ്. ചിത്രയ്ക്ക് ജന്മദിനാശംസകൾ .



മലയാളത്തിന്റെ വാനമ്പാടിയായി അറിയപ്പെടുന്ന ചിത്ര തിരുവനന്തപുരം കരമനയിലെ വളരെ പ്രശസ്തമായൊരു  സംഗീതകുടുംബത്തില്‍ 1963 ജൂലൈ 27 നാണ് ജനിച്ചത്. പിതാവ് കൃഷ്ണന്‍നായരാണ് ചിത്രയുടെ ആദ്യഗുരു. പിന്നീട് ഡോ.കെ ഓമനക്കുട്ടിയുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. ചിത്രയെ സിനിമാസംഗീത മേഖലയിലേക്ക് കൈപിടിച്ചുയർത്തിയത് സംഗീത സംവിധായകനായ എംജി രാധാകൃഷ്ണൻ ആയിരുന്നു.

1979-ൽ അട്ടഹാസമെന്ന ചിത്രത്തിന് വേണ്ടി എം ജി രാധാകൃഷ്ണൻ സംഗീതം പകർന്ന 'ചെല്ലം ചെല്ലം' എന്ന ഗാനം ആലപിച്ചുകൊണ്ടായിരുന്നു ചിത്രയുടെ തുടക്കം. എന്നാൽ പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജൻ സംവിധാനം ചെയ്ത "നവംബറിന്റെ നഷ്ടം ആയിരുന്നു.

എം.ജി.രാധാകൃഷ്ണൻ സംഗീത സംവിധാനം നിർവ്വഹിച്ച "ഞാൻ ഏകനാണ്" എന്ന ചിത്രത്തിലെ  "രജനീ പറയൂ,  പ്രണയവസന്തം തളിരണിയുമ്പോള്‍ എന്നീ ഗാനങ്ങളിലൂടെയാണ് ചിത്രയെന്ന ഗായികയെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. പിന്നീട് എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലെ "ആളൊരുങ്ങി അരങ്ങൊരുങ്ങി, കളിയിൽ അല്പം കാര്യത്തിലെ "കണ്ണോടു കണ്ണായ സ്വപ്നങ്ങളെ, നോക്കത്താ ദൂരത്ത് കണ്ണും നട്ടിലെ "ആയിരം കണ്ണുമായി, കിളിയെ കിളിയെ എന്നീ ഗാനങ്ങളിലൂടെ ചിത്ര മലയാളത്തിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു.

പിന്നണിഗായികയ്ക്കുള്ള ആറു ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ച ഏക ഗായികയാണ്  ചിത്ര .മികച്ച ഗായികയ്ക്കുള്ള കേരള സര്‍ക്കാറിന്റെ ചലച്ചിത്ര പുരസ്കാരം ചിത്രയെ തേടിയെത്തിയത് 15 തവണയാണ്.നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങള്‍ പലവട്ടം നേടിയ ഏക ഗായികയും ചിത്ര ആണ്. ഏഴു തവണ ആന്ധ്ര സര്‍ക്കാരും നാലു തവണ തമിഴ്നാട് സര്‍ക്കാരും മൂന്നു തവണ കര്‍ണാടക സര്‍ക്കാരും മികച്ച ഗായികയ്ക്കുളള പുരസ്കാരം ചിത്രയ്ക്ക് സമ്മാനിച്ചു. 1997 ല്‍ കലൈമാമണി പുരസ്കാരം നല്‍കിയാണ് തമിഴ്നാട് സര്‍ക്കാര്‍ ചിത്രയെ ആദരിച്ചത്. 2005 ല്‍ പദ്മശ്രീ ലഭിച്ചു.മലയാളം,തമിഴ്,തെലുങ്ക്, കന്നഡ,ഹിന്ദി,ബംഗാളി എന്നീ ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്.സഹോദരി കെ.എസ്.ബീനയും ചില ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.

ചിത്ര ചേച്ചിയ്ക്ക് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ജന്മദിനാശംസകൾ .

No comments:

Powered by Blogger.