ലാലേട്ടനെ പോലെയുള്ള ഇതിഹാസം നമ്മുടെ കൂടെയുള്ളത് ഏറെ അഭിമാനമാണ് : ഇടവേള ബാബു .

ലാലേട്ടനെ പോലെ വലിയ ഒരു ഇതിഹാസം നമ്മുടെ കൂടെയുള്ളത് ഏറെ അഭിമാനമാണ്. അദ്ദേഹത്തോടൊപ്പം നിരവധി സ്റ്റേജ് ഷോകൾ നടത്താൻ എനിക്ക് സാധിച്ചിട്ടുണ്ട്. 

മോഹൻലാൽ എന്ന മഹാനടന്റെ വില അറിയണമെങ്കിൽ നമ്മൾ കേരളം വിട്ട് പുറത്തേക്ക് പോകണം. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടന്ന സമയത്ത് മറ്റു സംസ്ഥാനങ്ങളിലെ  താരങ്ങൾ ലാലേട്ടന്റെ കാൽതൊട്ടു വന്ദിച്ചാണ് കളിക്കാനിറങ്ങിയത്. അതുകണ്ടപ്പോഴാണ് അദ്ദേഹത്തിന് നമ്മൾ നൽകുന്ന ബഹുമാനം തീരെ ചെറുതാണെന്ന് എനിക്ക് തോന്നി. 

ഒരാളിൽ നിന്നും ബഹുമാനം ചോദിച്ചു വാങ്ങാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. നമുക്ക് അദ്ദേഹത്തെ ഏളുപ്പം മനസിലാക്കാൻ സാധിക്കും. നമ്മളെ എവിടെവെച്ച് കണ്ടാലും ഷേക്ക് ഹാൻഡ് തരും , കെട്ടിപ്പിടിക്കും , സെൽഫിയെടുക്കാം എല്ലാം ചെയ്യാം. ഇതൊക്കെ കാണുമ്പോൾ നമുക്ക് തോന്നും അദ്ദേഹത്തോട് അടുക്കാൻ എളുപ്പമാണെന്ന്. എന്നാൽ സംഗതി നേരെ തിരിച്ചാണ്. അദ്ദേഹത്തിന്റെ മനസിലേക്ക് നമുക്ക് കയറിപ്പറ്റണമെങ്കിൽ കുറെ സമയമെടുക്കും. ഒരാളെക്കുറിച്ച്  എല്ലാം വ്യക്തമായി പഠിച്ചശേഷമേ എന്തു കാര്യവും ലാലേട്ടൻ തുറന്നു പറയൂ. 

ഒരു മനുഷ്യനെന്ന നിലയ്ക്കും അഭിനേതാവെന്ന നിലയ്ക്കും ചിന്തിക്കാവുന്നതിലും അപ്പുറമാണ് ലാലേട്ടൻ . അദ്ദേഹത്തിൽ നിന്നും പലതും നമുക്ക് പഠിക്കേണ്ടതുണ്ട്. 
മറ്റൊരാളുടെ വേദന അദ്ദേഹത്തിന്റെതുകൂടിയാണ്. എന്നെ ഇതുവരെ ബാബു എന്നു വിളിച്ചിട്ടില്ല. " മോനെ '' എന്നേ വിളിക്കാറുള്ളു. അത്രയ്ക്കും നല്ല ബന്ധമാണ് ഞങ്ങൾ തമ്മിൽ. 

ലാലേട്ടന്റെ സംഘടനാപാടവം ഇപ്പോൾ താരസംഘടന അനുഭവിച്ചറിയുന്ന ഒന്നാണ്. എന്തുകാര്യങ്ങൾക്കും കൃത്യമായ ഫോളോ അപ്പ്
ലാലേട്ടനുണ്ട്, ചില  കഥാപാത്രങ്ങൾപ്പോലെ അദ്ദേഹത്തിന്റെ പെരുമാറ്റവും . സംഘടനാതലത്തിൽ എന്തു പ്രശ്നം വന്നാലും മുണ്ടും മടക്കി കുത്തി മീശയും പിരിച്ച് രണ്ടും കൽപ്പിച്ചിറങ്ങും. വരുന്നിടത്തു വച്ചു കാണാം " വാ മോനേ " എന്നാണ് ലാലേട്ടൻ പറയാറുള്ളത്. 

ഞാൻ സംഘടനയുമായി ബന്ധപ്പെട്ട് എന്തു തീരുമാനവും പറയുന്നതിനു പിന്നിൽ ലാലേട്ടൻ എന്ന പിൻബലമുള്ളതുകൊണ്ടാണ്. അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ് സമയനിഷ്ഠ. എന്തുപരിപാടിവച്ചാലും നിശ്ചിതസമയത്തിനും അഞ്ച് മിനിറ്റ് മുമ്പേ ലാലേട്ടൻ എത്തിയിരിക്കും. അഥവാ വൈകിയാൽ കൃത്യമായും കാരണസഹിതം വിളിച്ചു പറയും. 

അമ്മയ്ക്ക് ഇരുപത്തിയഞ്ച് വർഷമായപ്പോഴാണ് സ്വന്തം കെട്ടിടം ഉണ്ടായത്. തട്ടിക്കൂട്ടി ഒരു ഓഫീസ് എന്ന നിലയ്ക്കല്ല ലാലേട്ടൻ അതിനെ കണ്ടത്. നമ്മുടെ ഭരണസമിതി ഇറങ്ങിപ്പോയാലും അടുത്തു വരുന്നവർക്ക് കൂടി ഉപകാരപ്പെടുന്ന തരത്തിലുള്ള ഒന്നാകണം ആ ഓഫീസെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ഇന്നത്തെ " അമ്മ" യുടെ  ഓഫീസ് കെട്ടിടം നമുക്ക് സ്വന്തമായത്. 

ഇടവേള ബാബു. 
( അമ്മ ജനറൽ സെക്രട്ടറി )

No comments:

Powered by Blogger.