സനൽ കുമാർ ശശിധരന്റെ അഞ്ചാമത്തെ സിനിമ " ചോല" ഡിസംബർ ആറിന് റിലീസ് ചെയ്യും .

" ചോല " എന്റെ അഞ്ചാമത്തെ സിനിമയാണ്. പതിവുരീതികളിൽ നിന്നും മാറിയുള്ള ആദ്യ സിനിമയും.  ഇന്ത്യയിൽ തന്നെ ആദ്യമായി റെഡ് മോൺസ്ട്രോ സുപ്രീം പ്രൈം ലെൻസ് കോമ്പിനേഷനിൽ ചെയ്ത സിനിമ. 

ഞാൻ ആദ്യമായി കമേഴ്സ്യൽ സിനിമയിലെ "താരങ്ങൾക്കൊപ്പം" ചെയ്ത സിനിമ, ഞാൻ അതുവരെ ചെയ്ത എല്ലാസിനിമകളെക്കാളും പണം മുടക്കുണ്ടായ സിനിമ. എന്റെ കംഫർട്ട് സോണിനു പുറത്ത് പോകുമോ, സിനിമ നന്നാവുമോ എന്നൊക്കെയുള്ള എന്റെ പേടി ഷൂട്ട് തുടങ്ങുന്നതുവരെ എന്നെ അലട്ടി. ഒരുപാട് സാഹസികത ആവശ്യമുണ്ടായിരുന്ന അപകടം പിടിച്ച ലൊക്കേഷനുകളിലായിരുന്നു ഷൂട്ട് ചെയ്യേണ്ടത്. കമേഴ്സ്യൽ സിനിമകളിലെ പോലെ ഡ്യൂപ്പുകളെ വെച്ചൊന്നും പടം പിടിക്കാൻ എനിക്ക് ഒരിക്കലും താൽപര്യമില്ലായിരുന്നു. അത് പറഞ്ഞപ്പോൾ ഡ്യൂപ്പൊന്നും വേണ്ടെന്ന് ജോജുവും പറഞ്ഞിരുന്നു. 

ജീപ്പ് കുത്തൊഴുക്കുള്ള പുഴ കടക്കുന്ന ഒരു സീൻ എടുക്കണം. എവിടെയാണ് അങ്ങനെ ഒരു ലൊക്കേഷൻ എന്നന്വേഷിച്ചപ്പോൾ ജീപ്പ് ഡ്രൈവർ ശ്രീനി ഞങ്ങളെ ഒരു പുഴക്കരയിലേക്ക് കൊണ്ടുപോയി.  "അപകടം പിടിച്ചത്" എന്നു വെച്ചാൽ അപകടം പിടിച്ചത് തന്നെയാണെന്ന് എല്ലാവർക്കും മനസിലായത് അവിടെ എത്തിയപ്പോഴാണ്. കുത്തൊഴുക്കുള്ള പുഴ, എന്നത്തെക്കാളും വെള്ളം. ഇതുവഴി ജീപ്പ് കടക്കുമോ.. ഞാൻ സംശയം പ്രകടിപ്പിച്ചു. "കടന്നിട്ടുണ്ട്!" ശ്രീനി പറഞ്ഞു.. പണ്ടെന്നോ കടന്ന കാര്യമാണ് പുള്ളി പറയുന്നത്. നല്ല കുത്തൊഴുക്ക്, നിമിഷയേയും അഖിലിനേയും ഇരുത്തി ജോജുതന്നെ ജീപ്പോടിക്കണം. എങ്ങാനും പാത തെറ്റിയാൽ ജീപ്പു മറിയും.ഒരു ജീവൻമരണ തീരുമാനം. ഞാൻ ജോജുവിനെ നോക്കി. "ഇയാൾ ജീപ്പ് അപ്പുറത്ത് എത്തിച്ചാൽ ഇങ്ങോട്ട് ഞാൻ ഓടിച്ചോളാം" ജോജു പറഞ്ഞു. 'നമുക്ക് വേറെ നോക്കാം' എന്നൊരു വാചകം എന്റെ വായിൽ നിന്ന് പുറത്തെത്തും മുന്നെ ശ്രീനി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു "അപ്പുറത്ത് ഞാനെത്തിക്കാം". അയാൾ അരയോളം വെള്ളത്തിലിറങ്ങി പാത കാലുകൊണ്ട് പരതിക്കണ്ടു. തിരികെവന്ന് ജീപ്പിൽ കയറി. ജീപ്പ് മറുകരക്ക് പറന്നു. ഒരു തടിപ്പാലത്തിലൂടെ നിമിഷയും ജോജുവും അഖിലും അപ്പുറത്തെത്തി. 

ഇക്കരെ ഞങ്ങൾ ക്യാമറ വെച്ചു ഫ്രെയിം സെറ്റ് ചെയ്തു. ജോജു ജീപ്പ് സ്റ്റാർട്ട് ചെതു. ഞാൻ മനസിൽ എന്നെ ഒരു തെറികൊണ്ട് അഭി സംബോധന ചെയതുകൊണ്ട് ചോദിച്ചു 'മൂന്നു മനുഷ്യരുടെ ജീവൻ കൊണ്ടാണ് നീ കളിക്കുന്നത്. നീ ചെയ്യുന്നത് ശരിയാണോ' ഒട്ടും താമസിയാതെ ക്രൂരനായ ഞാൻ തന്നെ ഉത്തരം പറഞ്ഞു "ആക്ഷൻ". ആ നിമിഷമാണ് ക്ലാപ്പ് പിടിച്ചു നിന്നിരുന്ന Gaurav Ravindran ന് ക്ലാപ്പടിച്ചില്ലല്ലോ എന്നോർമ വന്നത്. അവൻ ക്ലാപ്പുമായി ക്യാമറക്ക് മുന്നിലേക്ക് ചാടി വീണു. എന്നെ മനസിൽ വിളിച്ച തെറി ഞാൻ അവനെ ഉറക്കെ വിളിച്ചു "മാറെടാ മൈരെ". അവൻ എങ്ങോട്ടോ ഓടിയൊളിച്ചു. ജോജു ജീപ്പ് പുഴക്ക് കുറുകെ എല്ലാവരുടെയും പ്രാർത്ഥനകളുടെ പാലത്തിലൂടെ പറപ്പിച്ചു.. ഒരു നിമിഷം ജീപ്പൊന്നു പാളി.. പക്ഷേ ജോജുവിന്റെ ഏകാഗ്രത പാളിയില്ല..  ആർക്കും പോറലേൽക്കാതെ ജീപ്പ് ഇക്കരെയെത്തി.

ജോജുവിന്റെ പാറപോലുള്ള ആ ഏകാഗ്രത പിന്നീടു ഞാൻ പലേടത്തും കണ്ടു.. കഥാപാത്രത്തെക്കുറിച്ചു ചോദിച്ചു മനസിലാക്കുന്നതിൽ, അഭിനയത്തിനിടയിൽ ചില മിന്നൽ നോട്ടങ്ങളിൽ, കഥകളുടെ തെരെഞ്ഞെടുപ്പിൽ, സിനിമയെ ജനങ്ങളിലെത്തിക്കാനുള്ള ആലോചനകളിൽ, അങ്ങനെ പലേടത്തും. ഒരിക്കൽ ജോജുവിനൊപ്പം കാനഡയിൽ ഒരു കാസിനോയിൽ പോയി.. അവിടെയും കണ്ടു ഏകാഗ്രതയുടെ കുന്തമുനയിൽ നിൽക്കുന്ന ജോജുവിനെ. കൈനിറയെ കാശുമായി ഞങ്ങൾ മടങ്ങി.

സനൽ കുമാർ ശശിധരൻ .

No comments:

Powered by Blogger.