" ഡോ. ബിജുവും സംഘവും ഷാങ്ഹായി ചലച്ചിത്രമേളയിലേക്ക്.
നാളെ വൈകിട്ട് ഷാങ്ഹായ് മേളയിൽ പങ്കെടുക്കുന്നതിനായി ഡോ. ബിജു യാത്ര തിരിക്കുന്നു.
ഷാങ്ഹായി ചലച്ചിത്ര മേളയിൽ ഇത് രണ്ടാം തവണ ആണ് ഗോൾഡൻ ഗോബ്‌ളറ്റ് പുരസ്‌കാരത്തിനായുള്ള പ്രധാന മത്സര വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നത് . 2012 ൽ ആകാശത്തിന്റെ നിറത്തിനു ശേഷം 2019 ൽ ആണ് മറ്റൊരു ഇന്ത്യൻ ചിത്രം ഷാങ്ഹായിയിൽ പ്രധാന മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും .
വെയിൽ മരങ്ങളുടെ ആദ്യ പ്രദർശനം കൂടിയാണ് ഷാങ്ഹായിയിൽ . 2012 ൽ ഷാങ്ഹായിയിൽ വെച്ചാണ് കിം കി ഡുക്കിനെ ആദ്യമായി പരിചയപ്പെടുന്നത് . ഈ വർഷവും പരിചയപ്പെടണം എന്നാഗ്രഹിക്കുന്ന ഒട്ടേറെ ഫിലിം മേക്കേഴ്‌സ് ഷാങ്ഹായിയിൽ എത്തുന്നുണ്ട് . ഗോൾഡൻ ഗോബ്‌ളറ്റ് പുരസ്‌കാരങ്ങളുടെ ജൂറി ചെയർമാൻ കൂടിയായ ടർക്കിഷ് സംവിധായകൻ നൂറി ബിൽഗേ സെയാലിൻ ആണ് അതിൽ പ്രധാനം .
വൺസ് അപ്പോൺ എ ടൈം ഇൻ അനറ്റോളിയ , വിന്റെർ സ്ലീപ് , വൈൽഡ് പിയർ ട്രീ തുടങ്ങി എനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രങ്ങളുടെ സംവിധായകൻ . മാസ്റ്റർ ക്ലാസ്സ് സെഷന് വേണ്ടി എത്തുന്ന പ്രശസ്ത ഫിലിപ്പൈൻസ് സംവിധായകൻ ബ്രില്യന്റ് മെൻഡോസാ . (അദ്ദേഹത്തിന്റെ ക്യാപ്റ്റീവ് , തൈ വോമ്പ് , ട്രാപ്പ് എന്നീ സിനിമകൾ ഏറെ ഇഷ്ടപ്പെട്ടവ ആണ് ) . ഷാങ്ഹായ് ഫിലിം പ്രോജക്ട് വിഭാഗത്തിന്റെ ജൂറി ചെയർമാനായി എത്തുന്നത് പ്രശസ്ത ഹോങ്കോങ് സംവിധായകൻ വോങ് കാർ വയ് ആണ് .
ജാക്കി ചാന്റെ പേരിലുള്ള പ്രേത്യേക ആക്ഷൻ സിനിമാ വിഭാഗത്തിന്റെ സ്‌ക്രീനിങ്ങിനായി ജാക്കി ചാനും എത്തുന്നുണ്ട് ..
112 രാജ്യങ്ങളിൽ നിന്നുള്ള 3964 സിനിമകളിൽ നിന്നാണ് 15 സിനിമകൾ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തത് .
ഇന്ത്യയിൽ നിന്നും വെയിൽ മരങ്ങൾ ഉൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നായി 15 സിനിമകൾ . ഷാങ്ഹായി ചലച്ചിത്ര മേളയിൽ വിവിധ വിഭാഗങ്ങളിലായി 500 സിനിമകൾ ആണ് ഈ വർഷം പ്രദർശിപ്പിക്കുന്നത് . 48 തിയറ്ററുകളിലായാണ് സിനിമകൾ പ്രദർശിപ്പിക്കുന്നത് ജൂൺ 15 മുതൽ 24 വരെ 10 ദിവസം നീണ്ടു നിൽക്കുന്ന മേള .. ഫിലിം മാർക്കറ്റ്, കോ പ്രൊഡക്ഷൻ മാർക്കറ്റ് തുടങ്ങിയവയും മേളയോടൊപ്പം ഉണ്ട്.ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയാണ് ഷാങ്‌ഹായ് .അമേരിക്കയുമായും ഡൊണാൾഡ് ട്രമ്പുമായും ഉള്ള രാഷ്ട്രീയ ബന്ധം ഏറെ വഷളായതിനാൽ ഇത്തവണ ഒരൊറ്റ അമേരിക്കൻ സിനിമകൾക്ക് പോലും ഷാങ്ഹായി മേളയിൽ ഇടം നൽകാതിരിക്കാൻ ചൈന ശ്രദ്ധിച്ചു .
ചലച്ചിത്ര മേളകൾ രാഷ്ട്രീയ നിലപാടുകൾക്ക് കൂടി സാക്ഷ്യം വഹിക്കുന്ന കാഴ്ച്ച ചലച്ചിത്ര മേളകളുടെ ചരിത്രത്തിൽ അത്ര അസാധാരണമായ ഒന്നല്ല ...
എന്നെ സംബന്ധിച്ചിടത്തോളം മേളകൾ എപ്പോഴും ലോകമെമ്പാടും നിന്നുമുള്ള പുതിയ സിനിമകൾ കാണാൻ കൂടിയുള്ള അവസരം ആണ് ഡോ .ബിജു പറയുന്നു.
ഒപ്പം ലോകത്തെ പല രാജ്യങ്ങളിൽ വെച്ച് കണ്ടു മുട്ടിയിട്ടുള്ള സുഹൃത്തുക്കളെ വീണ്ടും കാണുവാനുള്ള അവസരം . പുതിയ ഫിലിം മേക്കേഴ്‌സിനെ പരിചയപ്പെടാനുള്ള അവസരം . മേളയിൽ പങ്കെടുക്കാനായി നിർമാതാവ് ബേബി മാത്യു സോമതീരവും പ്രധാന വേഷം അഭിനയിച്ച ഇന്ദ്രൻസ് ചേട്ടനും , നടൻ പ്രകാശ് ബാരെയും ഒപ്പം ഉണ്ട് .
മേളയുടെ അവസാന ദിവസങ്ങളിൽ ക്യാമറാമാൻ എം ജെ രാധാകൃഷ്ണൻ ചേട്ടനും എത്തിയേക്കും.ലോകമെമ്പാടും ആരാധകരുള്ള ഇഗ്ളീഷ് താരങ്ങളായ ടോം ഹിഡൽസ്റ്റൺ, നിക്കോളാസ് ഹൌൾട്ട് ,മില്ല ജോവോവിച്ച് എന്നിവർക്കും മറ്റ് നിരവധി രാജ്യങ്ങളിൽ നിന്നുള്ള നടീ നടന്മാർക്കുമൊപ്പം ഇന്ദ്രൻസ് ചേട്ടനും മലയാള സിനിമയെ മാത്രമല്ല ഇന്ത്യൻ സിനിമയെ പ്രതിനിധീകരിച്ചു ഷാങ്‌ഹായ് മേളയുടെ റെഡ് കാർപ്പറ്റിലൂടെ നടക്കും. മലയാളത്തിന് ഏറെ സന്തോഷം തരുന്ന കാഴ്ചയായിരിക്കും അതെന്ന് ഡോ. ബിജു തന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിൽ പറയുന്നു.
No comments: